സുസ്ഥിര ടൂറിസം: വയനാടന്‍ ഗ്രാമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ

post

കാര്‍ഷിക സംസ്‌കൃതിയും ഗോത്ര പൈതൃകവും ഇഴ പിരിയുന്ന വയനാട്ടില്‍ സുസ്ഥിര  ടൂറിസത്തിന് വന്‍ സാധ്യതകളാണുള്ളതെന്ന്  ടൂറിസം  പൊതുമരാമത്ത് വകുപ്പ്  മന്ത്രി പി.എ. മുഹമ്മദ് റിയാസ്  പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ടൂറിസം വകുപ്പകളുടെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ മാനന്തവാടി പ്രിയദര്‍ശനി  എസ്റ്റേറ്റില്‍ നടന്ന സുസ്ഥിര ടൂറിസം വികസന സെമിനാര്‍ ഉദ്ഘാടനവും വീഡിയോ പ്രകാശനവും ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിനോദ കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കൊപ്പം ജനങ്ങളുടെ ജീവിതത്തെ കൂടി സ്പര്‍ശിക്കുന്നതാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി  എസ്റ്റേറ്റ് സുസ്ഥിര വിനോദ സഞ്ചാരത്തിന്റെ  കേന്ദ്രമാക്കുന്നതിലൂടെ ആദിവാസി വിഭാഗത്തിനും സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കാവും.

കോവിഡ് ടൂറിസം മേഖലയ്ക്ക് വെല്ലുവിളിയായപ്പോള്‍ മേഖലയ്ക്ക് ആത്മ വിശ്വാസം നല്‍കുന്നതിനായി  സുരക്ഷിത ടൂറിസം എന്ന ക്യാമ്പയിന്‍ തുടങ്ങിയത് വന്‍ വിജയമായി.  ആരോഗ്യ വകുപ്പുമായി ചേര്‍ന്നു    പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ഈ പദ്ധതിക്ക് തുടക്കമിട്ടതും വയനാട്ടിലാണ്. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ജില്ലയായ വയനാട്ടിലേക്ക് ടൂറിസ്റ്റുകള്‍ എത്തി തുടങ്ങിയതോടെ  സഞ്ചാരികളുടെ കണക്കില്‍  കുതിപ്പുണ്ടായി.  അഭ്യന്തര സഞ്ചാരികളുടെ വരവില്‍ ആറാം സ്ഥാനത്തായിരുന്ന വയനാട് ജില്ല  നാലിലേക്ക്  ഉയര്‍ന്നു.   ഈ വേഗം നിലനിര്‍ത്തുവാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും  ജില്ലയ്ക്ക് കഴിയണം.  ഇതിനായി വിനോദ സഞ്ചാര വകുപ്പ് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങള്‍ മന്ത്രി  പ്രകാശനം ചെയ്തു.  പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങള്‍ എക്‌സ്‌പ്ലോര്‍ വയനാട് വരൂ, വയനാട് കാണാം എന്ന ടൈറ്റിലിലാണ്  ഒരുക്കിയിരിക്കുന്നത്.