സ്കൂൾ തുറക്കൽ: പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു: പരീക്ഷാ തീയതികളിൽ മാറ്റമില്ല

post


സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഡി ഡി, ആർ ഡി ഡി, എ ഡി, ഡി ഇ ഒ തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഓൺലൈൻ യോഗമാണ് ചേർന്നത്.


ഫെബ്രുവരി 14 മുതൽ ഒന്ന്‌ മുതൽ ഒമ്പത് വരെ ക്‌ളാസുകൾ വീണ്ടും ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ തവണ സ്കൂൾ തുറക്കുമ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്കൂളുകൾ തുറക്കുക. നിശ്ചയിച്ച പാഠഭാഗങ്ങളിൽ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എൽ സിയിൽ ഏതാണ്ട് 90% വും ഹയർ സെക്കണ്ടറിയിൽ 75 % വും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.


സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബി ആർ സി റിസോർസ് അധ്യാപകരുടെയും എസ് എസ് കെ ,ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര - പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.


അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം.


ഓഫ്‌ലൈൻ, ഓൺലൈൻ രൂപത്തിൽ ക്‌ളാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല. മോഡൽ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച്‌ 16 ന് ആരംഭിക്കും.