ഊരിലെ കുട്ടികള്‍ക്ക് ദിശാബോധം പകരാന്‍ സാമൂഹ്യ പഠനകേന്ദ്രങ്ങള്‍

post

മലപ്പുറം: ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക്   പഠനത്തിലേക്കും കളികളിലേക്കും  ദിശാബോധം നല്‍കാന്‍  സാമൂഹ്യ പഠനകേന്ദ്രങ്ങള്‍ ഒരുക്കി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്.  ജനമൈത്രി എക്‌സൈസുമായി ചേര്‍ന്നാണ് ബ്ലോക്ക്  പഞ്ചായത്ത് ഭരണസമിതി സാമൂഹ്യ പഠനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. നിലവില്‍ 14 സാമൂഹ്യ പഠനകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. എടക്കര പഞ്ചായത്തിലെ  മുപ്പിനി, ചാലി, പോത്തുകല്ല് പഞ്ചായത്തിലെ കുമ്പളപ്പാറ എന്നീ മൂന്ന് കോളനികളില്‍ക്കൂടി സാമൂഹ്യ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും.

 വീടുകളില്‍ പഠിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്ക് ഇവിടെയെത്തി പഠിക്കാം. കൂട്ടുകാരുമൊത്ത് കളിക്കാം. കുട്ടികളെ പഠനത്തില്‍ സഹായിക്കാനായി കുടുംബശ്രീയുമായി സഹകരിച്ച് ഇവരുടെ ഇടയില്‍ നിന്നുതന്നെ ഒരാളെ അധ്യാപികയായി നിയമിച്ചിട്ടുണ്ട്.

ഊരുകളില്‍ താത്ക്കാലിക ഷെഡുകള്‍ നിര്‍മിച്ചാണ് പഠന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ബെഞ്ചുകളും ഡെസ്‌ക്കുകളും കസേരയും മേശയും അലമാരയും ഇവിടെ സജീകരിച്ചിട്ടുണ്ട്. പഠിക്കാനാവശ്യമായ നോട്ട് ബുക്കുകള്‍, പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, തുടങ്ങിയവയോടൊപ്പം ഫുട്‌ബോള്‍, ഷട്ടില്‍ ബാറ്റ്, ജേഴ്സി എന്നിവയും കുട്ടികള്‍ക്കായി നല്‍കും. സാമൂഹ്യ പഠന കേന്ദ്രങ്ങള്‍ക്കായി 12,67,597 രൂപയാണ് 2020-21 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത്  നീക്കിവച്ചത്. സാമൂഹ്യ പഠനകേന്ദ്രത്തിന്റെ പരിപാലനം ഉറപ്പാക്കാന്‍ ഊരിലെ ജനങ്ങളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സാമൂഹ്യ പഠനകേന്ദ്രങ്ങള്‍  പഠന കേന്ദ്രങ്ങളില്‍ കുട്ടികള്‍ സന്തുഷ്ടരാണ്. പട്ടികവര്‍ഗ മേഖലയില്‍   ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് സാമൂഹ്യ പഠനകേന്ദ്രങ്ങളെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ പറഞ്ഞു.