മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈത്താങ്ങായത് 28,038 പേര്‍ക്ക്

post

തൃശൂര്‍ : ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. 2017 മുതല്‍ ഇതുവരെ 28,038 പേര്‍ക്കാണ് ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ സഹായം ലഭിച്ചത്. 2017 മുതലാണ് ഓണ്‍ലൈന്‍ വഴി ധനസഹായം ലഭിച്ചു തുടങ്ങിയത്. രോഗി ചികിത്സ തേടി ആറ് മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 50,000 രൂപ വരെയുള്ള ചികിത്സ സഹായം ജില്ലാ കളക്ടറാണ് പാസാക്കുന്നത്. അതിനുമുകളില്‍ വരുന്ന സംഖ്യ പാസ്സാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്.

പ്രകൃതിദുരന്തം ബാധിച്ച ജനങ്ങള്‍ക്കും അപകട മരണത്താല്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും ഗുരുതര രോഗം ബാധിച്ച് അവശതയനുഭവിക്കുന്നവര്‍ക്കും അടിയന്തര ആശ്വാസമായി 10,000 രൂപ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

രണ്ട് ലക്ഷത്തിന് താഴെ സാമ്പത്തിക / വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നത്. അപേക്ഷ നല്‍ക്കുന്നവര്‍ ക്യത്യമായ രേഖകളോടെയാകണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചികിത്സ ലഭിച്ച് ആറ് മാസത്തിനുള്ളില്‍ അപേക്ഷിക്കണം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാനസര്‍ട്ടിഫിക്കേറ്റ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളുമായി അതാത് സ്ഥാപനങ്ങളില്‍ കൃത്യമായി അപേക്ഷിച്ചാല്‍ ചികിത്സ സഹായ നിധി ലഭിക്കും.