പൊതുവിദ്യാലയങ്ങള്‍ വിദ്യാഭ്യാസ മേഖലയുടെ കരുത്തായി മാറി : മന്ത്രി

post

കണ്ണൂര്‍ : സര്‍ക്കാര്‍, എയിഡഡ് എല്‍ പി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് കരുത്തുറ്റ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ കാതലായി മാറിയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പേരട്ട ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. കുട്ടികളെ തിരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ചേര്‍ക്കുന്ന സ്ഥിതിയാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്‌കൂളുകളാണ് ഇന്ന് കേരളത്തിലുള്ളത്. എല്‍ പി സ്‌കൂളുകള്‍ വരെ ഹൈടെക് ആയി. കുട്ടികളെ ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാ ന്‍ കഴിയും വിധത്തില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണം. അതിന് അധ്യാപകരും പി ടി എയും ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.  ഇത്തരത്തിലുള്ള മുന്നേറ്റങ്ങളിലൂടെ കേരളം വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറണം-മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.10 കോടി രൂപ ചെലവിലാണ് പേരട്ട ഗവ. എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഒന്നാം നിലയില്‍ ഒരു ക്ലാസ്സ്മുറിയും ഒരു ടോയ്‌ലറ്റ് ബ്ലോക്കും രണ്ടാം നിലയില്‍ മൂന്ന് ക്ലാസ്സ് മുറികളും ഒരു ടോയ്‌ലറ്റ് ബ്ലോക്കുമാണ് നിര്‍മ്മിച്ചത്.

ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയില്‍, പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി, വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ്കുമാര്‍, സ്ഥിരം സമിതി അധ്യക്ഷ വി പ്രമീള, അംഗം ഷിജി ദിനേശന്‍, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് പാലിശ്ശേരി, അംഗം ബിജു വെങ്ങലപ്പള്ളി, ബില്‍ഡിങ് ഡിവിഷന്‍ തലശ്ശേരി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിഷ കുമാരി, ഇരിട്ടി എ ഇ ഒ എം ടി ജയ്‌സ്, ഇരിട്ടി ബി പി സി ടി എം തുളസീധരന്‍, ഹെഡ്മാസ്റ്റര്‍ വി പി അബ്ദുള്‍ മജീദ്, സംഘാടക സമിതി കണ്‍വീനര്‍ ഇ എസ് സത്യന്‍, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.