ഇ ശ്രം രജിസ്ട്രേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു

post

തിരുവനന്തപുരം: രാജ്യത്തു അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോര്‍ട്ടലില്‍  സംസ്ഥാനത്തു രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കുള്ള കാര്‍ഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന ഒരു കോടിയ്ക്കടുത്തുവരുന്ന തൊഴിലാളികളെ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനു അതതു ബോര്‍ഡുകള്‍ പരിശ്രമിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു .

ഇ-ശ്രം നിലവില്‍ വന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തടസമാകുമെന്ന ആശങ്ക വേണ്ട. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇ-ശ്രമില്‍ രജിസ്റ്റര്‍ ചെയ്യിക്കുവാന്‍ തൊഴിലാളി സംഘടനകള്‍ മത്സര ബുദ്ധിയോടെ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചു വേണ്ട സഹായം നല്‍കും. നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരും ആദായ നികുതി പരിധിയില്‍ വാരാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്ക് നല്‍കിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ-ശ്രം രജിസ്റ്ററേഷന്‍ നടത്താം. ഇതിനു www.eshram.gov.in  സന്ദര്‍ശിച്ചാല്‍ മതി. ഇതിനു പുറമെ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും പൂര്‍ണമായും സൗജന്യമായി രജിസ്ട്രേഷന്‍ നടത്താം. ഇതിനു വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്.

ആധാര്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ഫോണ്‍ വഴി തൊഴിലാളികള്‍ക്ക് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാനുമാകും. രജിസ്ട്രേഷന്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം. ഇ-ശ്രം രജിസ്‌ട്രേഷനായി സംസ്ഥാനത്തു ഭിന്നശേഷിക്കാരായ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും, അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടി പ്രത്യേക ക്യാമ്പുകള്‍ നടത്തുമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇ-ശ്രം കാര്‍ഡ് രാജ്യമെമ്പാടും സ്വീകരിക്കും. പി എം എസ് ബി വൈ പദ്ധതി പ്രകാരം അപകട മരണത്തിനും പൂര്‍ണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും  ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം, ദുരന്ത സമയങ്ങളില്‍ ഡി ബി ടി വഴി നേരിട്ട് സഹായ തുക കൈമാറല്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കമ്മിഷണര്‍ ഡോ. എസ്. ചിത്ര, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ: രാമചന്ദ്രന്‍ നായര്‍, അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ രണ്‍ജിത് പി മനോഹര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.