ജില്ലാ ആശുപത്രിക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

post

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഒരുക്കുന്നതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നു. ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ വിദഗ്ധ ചികിത്സ സൗകര്യങ്ങളുള്ള ഏക ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവെപ്പായി മാറാന്‍  പോവുകയാണ് ഈ മാസ്റ്റര്‍ പ്ലാന്‍.

പ്രവര്‍ത്തന മികവിന് ദേശീയ അംഗീകാരം നേടിയ കേരളത്തിലെ ഏക ജില്ലാ ആശുപത്രിയായ കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രിയുടെ  ഏറ്റവും വലിയ പരാധീനത സ്ഥലപരിമിതിയും  അതുമൂലമുള്ള  അസൗകര്യങ്ങളുമാണ്. ഇത് മറികടക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ആശുപത്രിയെ സൂപ്പര്‍സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള മാസ്റ്റര്‍ പ്ലാന്‍.

ജയില്‍ നിര്‍മാണത്തിനായി ജയില്‍ വകുപ്പിന് മുമ്പ് വിട്ടു നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളായ കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, മറ്റ് സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ എന്നിങ്ങനെ  ആശുപത്രിയുടെ സമഗ്രമായ പ്രവര്‍ത്തന മികവിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ക്കുള്‍പ്പെടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തന പരിചയമുള്ള അംഗീകൃത ഏജന്‍സിയായ കിഡ്‌കോയാണ്  ഈ മാസ്റ്റര്‍ പ്ലാനും തയ്യാറാക്കുന്നത്.

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്.എന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. റിജിത് കൃഷ്ണന്‍, ജില്ലാ ആശുപത്രി ആര്‍എംഒ  ഡോ. ശ്രീജിത്ത് മോഹന്‍ എന്നിവര്‍ സംബന്ധിച്ചു. ഉദുമയില്‍ ജയില്‍ വകുപ്പിന് കൈമാറുന്ന സ്ഥലത്തേക്ക് ജയില്‍ മാറുന്ന മുറയ്ക്കായിരിക്കും ജില്ലയുടെ ആരോഗ്യ മേഖലയുടെ ഈ സ്വപ്ന പദ്ധതിയും സാക്ഷാത്ക്കരിക്കപ്പെടുന്നത്.