കൊറോണ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാരുള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു

post

ചൈനയില്‍നിന്നു തിരിച്ചെത്തുന്നവരുടെ എണ്ണം കുറയുന്നു;

ആശുപത്രിയില്‍ നിരീക്ഷണത്തിലെത്തുന്നവരുടെ എണ്ണത്തിലും കുറവ്

മലപ്പുറം : കൊറോണ വൈറസ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ജില്ലയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. പ്രധാന ഐസൊലേഷന്‍ വാര്‍ഡുള്ള മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേക്കു നാലു ഡോക്ടര്‍മാരേയും എട്ടു നഴ്‌സുമാരേയും കൂടുതലായി നിയോഗിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മൂന്നു നഴ്‌സുമാരേയും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്ന കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു നാലു ഡോക്ടര്‍മാരേയും എട്ടു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും അധികമായി നിയോഗിച്ചു. ആവശ്യമാവുന്ന ഘട്ടങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും സേവനം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ മുഖ്യസമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു.

ജില്ലയിലിപ്പോള്‍ 369 പേരാണ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 23 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലും ഒരാള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. 345 പേര്‍ വീടുകളിലെ പ്രത്യേക നിരീക്ഷണത്തിലും കഴിയുന്നു. ഇന്നലെ (ഫെബ്രുവരി ആറ്) 15 പേരെയാണ് പ്രത്യേകം നിരീക്ഷിച്ചുവരുന്നത്. ഇതില്‍ രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 13 പേര്‍ വീടുകളിലുമാണ്. സ്രവ പരിശോധന ഫലത്തില്‍ രോഗബാധയില്ലെന്നു സ്ഥിരീകരിച്ച ഒരാള്‍ ആശുപത്രി വിട്ടു. വീടുകളില്‍ കഴിയുന്ന നാലുപേരെക്കൂടി 28 ദിവസ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇതോടെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 27 ആയി. ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 29 സാമ്പിളുകളില്‍ 21 എണ്ണത്തിന്റെ ആദ്യഘട്ട ഫലത്തില്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തി. ആദ്യഘട്ട ഫലം ലഭിച്ചവയടക്കം 21 സാമ്പിളുകളാണ് രണ്ടാം ഘട്ട പരിശോധനക്കയച്ചത്. ഇതില്‍ ഫലം ലഭ്യമായ ആറു സാമ്പിളുകളില്‍ രോഗബാധയില്ലെന്നു പൂര്‍ണ്ണമായി സ്ഥിരീകരിച്ചു.