കേരളം തരിശ് രഹിത സംസ്ഥാനമാകാനൊരുങ്ങുന്നു: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കേരളം തരിശ് രഹിത സംസ്ഥാനം എന്ന നിലയിലേക്ക് മെല്ലെ നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന കേരള ഫുഡ് കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യാപകമായി തരിശ് ഭൂമിയില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളും തരിശ് രഹിത ഗ്രാമങ്ങളും ബ്ളോക്കുകളും മണ്ഡലങ്ങളുമായി. നെല്‍ക്കൃഷിയില്‍ അഭിവൃദ്ധി സാധ്യമായതായി മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് ജനകീയ കാമ്പയില്‍ തന്നെ നടന്നു. മട്ടുപ്പാവിലടക്കം കൃഷി ചെയ്യുന്ന രീതിയിലേക്ക് കേരളീയരെത്തി. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന നിലയിലേക്ക് അടുത്തപ്പോഴാണ് മഹാപ്രളയവും തുടര്‍ന്നുള്ള വര്‍ഷത്തെ കനത്ത കാലവര്‍ഷവും ഉണ്ടായത്. അതിനു പിന്നാലെ കോവിഡും എത്തി. ഇത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യമേഖലയില്‍ പുരോഗതിയുണ്ടാക്കുകയാണ് പ്രധാനം. അത്യുത്പാദന ശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കേണ്ടി വരും. പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് രാജ്യത്ത് പലയിടത്തും ജനങ്ങള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയപ്പോള്‍ കേരളം മാതൃക കാട്ടി. കേരളത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടെടുത്തു. കേരളം തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനുകള്‍ വലിയ തോതില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ജനകീയ ഭക്ഷണശാലയും മാതൃകയായതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു.