നിലം നികത്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി വാങ്ങണം: മന്ത്രി പി. പ്രസാദ്

post

തിരുവനന്തപുരം: 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികള്‍ക്കും അധികാരികള്‍ക്കും പരിവര്‍ത്തനാനുമതിക്കുള്ള അപേക്ഷ നല്‍കുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. അത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധമായ പരിവര്‍ത്തനങ്ങള്‍ ആരംഭത്തില്‍ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയില്‍ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും, അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടും വ്യവസ്ഥകള്‍ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെയും, സര്‍ക്കാരിന്റെയും കര്‍ത്തവ്യമായതിനാല്‍ വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവര്‍ത്തനാനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ. പിറവം നിയോജകമണ്ഡലത്തില്‍ രാമമംഗലം - മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് വേണ്ടി ഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എം.എല്‍.എ. അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.