മഞ്ചേരിയിലെ ജയില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിന് ഒരു വയസ്

post

ജീവനക്കാരെ അനുമോദിച്ചു

മലപ്പുറം : ജയില്‍ പുള്ളികള്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കുമായി മഞ്ചേരിയില്‍ ആരംഭിച്ച പ്രത്യേക ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പിന്നിട്ടു. സംസ്ഥാനത്തു തന്നെ അപൂര്‍വമാണ് പ്രത്യേക ജയില്‍ സി.എഫ്.എല്‍.ടി.സി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്ക് കോവിഡ് ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ സൗകര്യമൊരുക്കിയിരുന്നെങ്കിലും സുരക്ഷാ പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് മഞ്ചേരി നഗരസഭയ്ക്കടുത്ത് പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചത്.

ജയില്‍ വകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് 14 പേരെ നിരീക്ഷണത്തിലാക്കി ആരംഭിച്ച സ്ഥാപനത്തില്‍ ഇത് വരെ 600 ഓളം കോവിഡ് ബാധിതര്‍ക്കാണ് നിരീക്ഷണവും വിദഗ്ധ ചികിത്സയും നല്‍കിയത്. മഞ്ചേരി, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ സബ് ജയിലുകളില്‍ നിന്നുള്ള കോവിഡ് ബാധിതര്‍ക്കാണ് ജയില്‍ സി.എഫ്.എല്‍.ടി.സിയില്‍ പരിചരണം നല്‍കുന്നത്. സുരക്ഷാ സംവിധാനങ്ങളോടെ കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങള്‍ക്കു ശേഷവും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിചരണം തുടരുന്നത്.  

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പ്രത്യേക ജയില്‍ സി.എഫ്.എല്‍.ടി.സിയിലെ പ്രവര്‍ത്തകരെ നഗരസഭാധികൃതരും ആരോഗ്യ വിഭാഗവും സംയുക്തമായി അനുമോദിച്ചു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, അഡ്വ. ബീന ജോസഫ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, കൗണ്‍സിലര്‍ മരുന്നന്‍ മുഹമ്മദ്, നോഡല്‍ ഓഫീസര്‍മാരായ ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ശുഭറാം, ഡോ. ഗണേഷ്, ഡോ. സുബിന്‍, ജയില്‍ സുപ്രണ്ടുമാരായ റഷീദ് അഹമ്മദ്, ഷൈജു, മുനിസിപ്പല്‍ സെക്രട്ടറി സതീഷ് കുമാര്‍, സ്റ്റാഫ് നഴ്സുമാരായ രാജേഷ്, ജസ്വിന്‍, പി.ആര്‍.ഒ ജിജോ.വി.ജോര്‍ജ്, സൈക്യാട്രി കൗണ്‍സിലര്‍ ഷഫീഖ് തുടങ്ങിയര്‍ പങ്കെടുത്തു.