നോവല്‍ കൊറോണ: പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ സര്‍വകലാശാല

post

തൃശൂര്‍ : നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി കേരള ആരോഗ്യ സര്‍വകലാശാലയും മുന്നിട്ടിറങ്ങുന്നു. കേരള ആരോഗ്യ സര്‍വകലാശാലക്ക് കീഴിലെ 312 കോളേജുകളിലുളള ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളേയും 18000 ലെറെ അദ്ധ്യാപകരേയും ഏകോപിപ്പിച്ച കൊണ്ടാണ് സമഗ്രമായ ബോധവല്‍ക്കരണ പ്രതിരോധ പരിപാടികള്‍ക്ക് കേരള ആരോഗ്യ സര്‍വകലാശാല രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം വീടുകളില്‍ കൊറോണ ബാധ സംബന്ധിച്ച ബോധവല്‍ക്കരണ ഉപാധികള്‍ എത്തിക്കും. സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുജനാരോഗ്യ വകുപ്പ് ഇപ്പോള്‍ കൈകൊണ്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് അവരുടെ സഹകരണത്തോടെയാവും നടപടികള്‍ കൈകൊളളുകയെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മോഹന്‍കുമാര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധ സംബന്ധിച്ച് കേരള ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ വിളിച്ച് ചേര്‍ത്ത ആരോഗ്യ വിദഗ്ധരുടെ പ്രത്യേക യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈറോളജി ലേഖലയിലും പൊതുജനാരോഗ്യ സംരക്ഷണരംഗത്തും ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയസമ്പത്തുളള ആരോഗ്യ വിദഗ്ധരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗവും ജനകീയ ആരോഗ്യ മേഖലയിലെ പ്രമുഖനുമായ ഡോ. ബി ഇഖ്ബാല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ധന്‍ ഡോ. സുനില്‍ ചാക്കോ, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഉപദേശകരായ ഡോ. ഷൗക്കത്ത് അലി, ഡോ. ഹരികുമാര്‍, കേരള വെറ്റിനറി സര്‍വകലാശാലയിലെ വിദഗ്ധന്‍ ഡോ. എ കെ നാരായണന്‍, നിപ്പ പ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിച്ച ഡോ. ചാന്ദ്‌നി, ഡോ. റീത്ത, ഡോ. അനീഷ്, ഡോ. ബിനു, ഡോ. വി വി ഉണ്ണികൃഷ്ണന്‍, ഡോ. പുരുഷോത്തമന്‍, ഡോ. മിനി, ഡോ. നളിനാക്ഷന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി സീദ്ദിഖ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കൊറോണ വൈറസിന്റെ വ്യാപനം, നിലവില്‍ ലോകാരോഗ്യ മേഖലയിലെ മാറ്റങ്ങള്‍, പ്രതിരോധ, ബോധവല്‍ക്കരണ മാര്‍ഗ്ഗങ്ങള്‍, മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്. 

ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ഇടപെടലുകള്‍ നടത്താന്‍ ആരോഗ്യ വിദ്യാര്‍ത്ഥികളെ സജ്ജമാക്കികൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആരോഗ്യ സര്‍വകലാശാലയുടെ സ്റ്റുഡന്റ് സപ്പോര്‍ട്ട് ആന്‍ഡ് ഗൈഡന്‍സ് പ്രോഗ്രാം സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തും. ഇതിന് സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ തേടും. വൈദ്യസമൂഹത്തെ പൊതുജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും അത്തരത്തില്‍ ആശയവിനിമയം ശക്തമാക്കുന്നതിനുമാവും മുന്‍ഗണന നല്‍കുക. പൊതജനബോധവല്‍ക്കരണത്തോടൊപ്പം വൈദ്യസമൂഹത്തിനുളളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

 സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കോളേജ് യൂണിയനുകള്‍ എന്നിവയേയും പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാക്കും. വെറ്റിനറി സര്‍വകലാശാലയുടെ വണ്‍ ഹെല്‍ത്ത് സെന്റര്‍ എന്ന ആശയവും ബോധവല്‍ക്കരണത്തിനുപയോഗിക്കും. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ച് കൊണ്ട് സത്യസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഡാറ്റബെയ്‌സ് ഉപയോഗപ്പെടുത്തും. സംസ്ഥാന പൊതുജനാരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചും അവ നിര്‍മ്മിക്കുന്ന പ്രചരണസാമഗ്രികള്‍ ഉപയോഗപ്പെടുത്തിയാവും പ്രവര്‍ത്തനം. സ്വന്തമായി പ്രചാരണ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും എന്നാല്‍ ആരോഗ്യ വിദഗ്ധ സമിതിയുടെ പരിശോധനയിലൂടെ അനുമതി ലഭിച്ചശേഷം മാത്രമാവും അവ പ്രചരിപ്പിക്കുക.

ആരോഗ്യ വിദ്യാഭ്യാസ വിദഗ്ധരും ഡോക്ടര്‍മാരുമുള്‍പ്പെട്ട വിദഗ്ധ സമിതിയുടെ മേല്‍ നോട്ടത്തിലാവും ആരോഗ്യ സര്‍വകലാശാലയുടെ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കൊണ്ട് പൊതജനാരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പ്രചരണ രംഗത്ത് പുതിയ ഇടപെടല്‍ നടത്താന്‍ ഒരുങ്ങുകയാണ് കേരള ആരോഗ്യ സര്‍വകലാശാല.