അഞ്ചു പഞ്ചായത്തുകളിലും നഗര 12 വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍

post

തിരുവനന്തപുരം: ജില്ലയില്‍ പ്രതിവാര രോഗബാധാ ജനസംഖ്യാ അനുപാത നിരക്ക്(ഡബ്ല്യു.ഐ.പി.ആര്‍) ഏഴു ശതമാനത്തില്‍ക്കൂടുതലുള്ള അഞ്ചു പഞ്ചായത്തുകളിലും 12 മുനിസിപ്പല്‍ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 29 അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങളില്‍ നിലവില്‍വരുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

കിളിമാനൂര്‍, മുദാക്കല്‍, നന്ദിയോട്, പഴയകുന്നുമ്മേല്‍, പുളിമാത്ത് എന്നിവയാണ് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന പഞ്ചായത്തുകള്‍. ഇവിടങ്ങളിലെ എല്ലാ വാര്‍ഡുകളിലും നിയന്ത്രണം ബാധകമായിരിക്കും. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ അഞ്ച്, 12, 14, 16, 23, 24, 28 വാര്‍ഡുകള്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 11, 14, 20, 21, 36 എന്നിവയാണു കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന മുനിസിപ്പല്‍ വാര്‍ഡുകള്‍.

ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഇത്തരം കടകള്‍ തുറക്കാമെന്നും കളക്ടര്‍ അറിയിച്ചു. 

ഡബ്ല്യു.ഐ.പി.ആര്‍. ഏഴിനു താഴെയെത്തിയതിനാല്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ നാല്, 10 വാര്‍ഡുകളിലും വര്‍ക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡിലും ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായും കളക്ടര്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്നു നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി 25-ാം വാര്‍ഡ്, മണമ്പൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കല്ലറ പഞ്ചായത്ത് ആറാം വാര്‍ഡ്, നന്ദിയോട് പഞ്ചായത്ത് 17-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

ഞായറാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ പ്രദേശങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈന്‍-ഇന്‍, ടേക്ക് എവേ, പാഴ്‌സല്‍ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങള്‍ പരമാവധി വീടിനടുത്തുള്ള കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങണം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഡെലിവറിക്കായി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണ്‍ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.