കൊറോണ: രോഗിയുടെ നില തൃപ്തികരം; പ്രതിരോധ നടപടികള്‍ സജീവം

post

തൃശൂര്‍:ആലപ്പുഴ ജില്ലയില്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തൃശൂരില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ജനുവരി 15 നു ശേഷം വുഹാനില്‍ നിന്നും വന്നവരുമടക്കം 30 പേരുടെ സാമ്പിളുകള്‍ എടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്ക് അയച്ച 15 സാമ്പിളുകള്‍ക്ക് പുറമേയാണിത്. ഇതിനകം 8 സാമ്പിളുകളുടെ ഫലം ലഭിച്ചതില്‍ പുതുതായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടു കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയെ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയോടൊത്ത് കൊല്‍ക്കത്തയില്‍ നിന്നും വിമാന യാത്ര ചെയ്ത മറ്റു ജില്ലകളില്‍ നിന്നുമുള്ള 38 പേരെ തൃശ്ശൂര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നും വന്നവരില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച ചില ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അങ്ങിനെയുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികളിലേയ്ക്ക് പോകേണ്ടിവരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

തൃശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 15 ഉം ജനറല്‍ ആശുപത്രിയില്‍ 7 ഉം ഉള്‍പ്പെടെ 22 പേര്‍ ഐസൊലേഷന്‍ മുറികളില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 152 ആണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 96 ഉം സ്വകാര്യ ആശുപത്രികളില്‍ 85 ഉം ഐസൊലേഷന്‍ മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുളള മാസ്‌ക്, പിപിഇ കിറ്റ്, സാനിറ്റൈസര്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി 11 ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സാമ്പിള്‍ ശേഖരിക്കുന്നതിനുവേണ്ടി നിരീക്ഷണത്തില്‍ കഴിയുന്നവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിന് 4 ആംബുലന്‍സുകളുടെ സേവനം ഇന്ന് ഉപയോഗപ്പെടുത്തി. നേരത്തെ പരിശീലനം നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും പുറമേ പുതുതായി 835 പേര്‍ക്ക് കൂടി പരിശീലനം നല്‍കി. സംശയനിവാരണത്തിനായി കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിച്ചവരുടെ എണ്ണം 276 ആണ്.

കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 268, 505 കേരള പോലീസ് ആക്ട് 120, 118 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

കണ്‍ട്രോള്‍ റൂം സെല്ലില്‍ പുതിയ രണ്ട് നമ്പറുകള്‍ കൂടി ലഭ്യമാണ്. 

നിലവില്‍ ലഭ്യമായ കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍.

ദിശ : 1056, 0471 2552056

കളക്ടറേറ്റ്, തൃശ്ശൂര്‍ : 0487 2362424, 9447074424, 1077

ജില്ലാ മെഡിക്കല്‍ ഓഫീസ്

(ആരോഗ്യം), തൃശ്ശൂര്‍ : 04872320466, 9961488206, 9447635407, 9400410720, 9400408120.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്,

തൃശ്ശൂര്‍ : 8547873420

കൊറോണ: വീടുകളിലെ കരുതല്‍ നിരീക്ഷണം കര്‍ശനമായി പാലിക്കണം

തൃശൂര്‍: കൊറോണ അണുബാധയുടെ പശ്ചാത്തലത്തില്‍ വീടുകളിലെ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരില്‍ കൊറോണ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അത്തരം പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിയണം. തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താനാണിത്.

വൈറസ് അധിവേഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്നതിനാല്‍ കുടുംബാഗങ്ങളുമായി ഇടപെടുമ്പോള്‍ ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കണം. വീട്ടില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത്. പൊതുപരിപാടികളില്‍ പങ്കെടുക്കാനും പാടില്ല. സന്ദര്‍ശകരെ ഒഴിവാക്കണം.

നിരീക്ഷണത്തിലുള്ള വ്യക്തികള്‍ പ്രത്യേക മുറിയില്‍ കഴിയണം. ബാത്ത് അറ്റാച്ച്ഡായ വായു സഞ്ചാരമുള്ള മുറിയിലായിരിക്കണം കഴിയേണ്ടത് പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല, തുണി, മാസ്‌ക് എന്നിവ കൊണ്ട് മറയ്ക്കണം. കൈ അണുനാശിനി അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് കഴുകണം. നല്ലവണ്ണം വെള്ളം കുടിക്കണം. തങ്ങള്‍ വീട്ടിലുള്ള വിവരം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസം മുട്ടല്‍ തുടങ്ങി എന്തെങ്കിലും പ്രയാസമുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വൈദ്യസഹായം ആവശ്യപ്പെടണം. ഒരിക്കലും സ്വമേധയാ ആശുപത്രിയില്‍ വരരുത്. കണ്‍ട്രോള്‍ റൂമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം.