കെ. ടി. ഡി. സി ആഹാര്‍ റസ്‌റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിംഗ് ജൂണ്‍ 30 മുതല്‍

post

തിരുവനന്തപുരം : കോവിഡ് കാലത്ത് യാത്രക്കിടയില്‍ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തില്‍ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ 'ഇന്‍ കാര്‍ ഡൈനിംഗ് ' എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നു.  

ഇന്‍ കാര്‍ ഡൈവിംഗിന്റെ ഉദ്ഘാടനം ജൂണ്‍ 30 ന് വൈകുന്നേരം നാലു മണിക്ക് കായംകുളം ആഹാര്‍ റസ്റ്റോറന്റില്‍ പൊതുമരാമത്ത്  ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മ്മശാല എന്നിവിടങ്ങളിലെ കെ ടി ഡി സി ആഹാര്‍ റസ്റ്റോറന്റുകളിലും ഇതോടൊപ്പം പദ്ധതി തുടങ്ങും.

      പാര്‍ക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കും.  വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യേണ്ട. ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും. കോവിഡ് വ്യാപിക്കുന്ന സാഹചര്യം ഇതിലൂടെ കുറയ്ക്കാനുമാകും.

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച്  പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിംഗ് തുടങ്ങാനും ആലോചിക്കുന്നുണ്ട്.