കോവിഡ് പ്രതിരോധത്തില്‍ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

post

കോഴിക്കോട്:  ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനാകെ മാതൃകാപരമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍. കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം ജില്ലാ കലക്ടര്‍ സാംബശിവ റാവു വിവരിക്കുന്നു.  2020 മാര്‍ച്ച് മുതല്‍ വിട്ടുവീഴ്ചകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നത്. തുടക്കത്തില്‍ തന്നെ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ കേന്ദ്രീകൃത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ജില്ലയില്‍ കൃത്യമായി നടപ്പിലാക്കി. പകര്‍ച്ചവ്യാധി പ്രതിരോധം തീര്‍ക്കാന്‍ സമൂഹത്തിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും  സാന്നിദ്ധ്യം ആസൂത്രണത്തിലും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടത്തിന് കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍  പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും നടപ്പിലാക്കുന്നതിലും മുഴുവന്‍ വകുപ്പുകളുടെയും സഹകരണം ഉറപ്പുവരുത്തി. കോവിഡിനെ നേരിടുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന പങ്കാണ് വഹിച്ചത്.  

26 പ്രധാന ടീമുകളാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കോവിഡ് ബാധിതരായവരുടെ വിവരശേഖരണവും പരിശോധനയും കണ്‍ടൈന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍, ആശുപത്രി മാനേജ്മെന്റ്, ഡാറ്റാ മാനേജ്മെന്റ്, ആശുപത്രികളുടെ സജ്ജീകരണം, ഫസ്റ്റ് ലൈന്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഡോമിസിലറി കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം, ഓക്സിജന്‍ ലഭ്യമാക്കല്‍, ശക്തമായ നിരീക്ഷണ സംവിധാനം തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു. ഓരോ ഉദ്യോഗസ്ഥന്റെ കീഴിലും നിരവധി പേരാണ് ടീമുകളില്‍ പ്രവര്‍ത്തിച്ചത്.

ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് ആരോഗ്യ സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കി. ജില്ലാ തലത്തിലും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ഇടവേളകളില്ലാതെ പ്രവര്‍ത്തിച്ചു. രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ മാനസിക പിന്തുണ ഉള്‍പ്പടെ കണ്‍ട്രോള്‍ റൂമുകള്‍ വഴി ലഭ്യമാക്കി. റാപ്പിഡ് റെസ്പോണ്‍സ് ടീം, എന്‍ഫോഴ്സ്മെന്റ് ടീം, ഇന്‍സിഡന്റ് കമാന്‍ഡേഴ്സ് എന്നിവര്‍ കര്‍ശനനിരീക്ഷണം നടപ്പിലാക്കി. ആംബുലന്‍സ് കണ്‍ട്രോള്‍ റൂം, ജില്ലാ ഓക്സിജന്‍ വാര്‍ റൂം, രോഗീ ക്ഷേമ കാള്‍സെന്റര്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് എന്നീ സംവിധാനങ്ങളിലൂടെയാണ് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

ടെസ്റ്റിംഗ്, കോണ്‍ടാക്ട് ട്രേസിംഗ്, ലക്ഷണങ്ങളുള്ളവരുടെ നിരീക്ഷണം, ടി.പി.ആര്‍ കൂടുതലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അവലോകന യോഗങ്ങള്‍, ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റ്, ആശുപത്രി മാനേജ്മെന്റ്,  എന്‍ഫോഴ്സ്മെന്റ് എന്നിവ കൃത്യതയോടെ ജില്ലയില്‍ നടപ്പിലാക്കി.