ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്‌സിനേഷന്‍

post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം (വെള്ളിയാഴ്ച വരെ 1,00,13186) ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും 5,35,179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 8,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലാണ് വാക്‌സിന്‍ ആദ്യം എത്തിക്കുന്നത്. ഇവിടെ നിന്നും ജില്ലകളിലെ വാക്‌സിന്‍ സ്റ്റോറേജിലേക്ക് നല്‍കുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്‌സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളില്‍ ഉള്ള വാക്‌സിന്‍ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് പ്രായത്തിലെ വിഭാഗങ്ങളെയും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.