ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതുവരെ നീട്ടി

post

തിരുവനന്തപുരം: എല്ലാ ജില്ലകളിലും മേയ് 31 മുതല്‍ ജൂണ്‍ ഒന്‍പതു വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊതുവെ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക്  എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നല്‍കും.

എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5.00 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം.

ബാങ്കുകള്‍ നിലവിലുള്ള ദിവസങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീര്‍ഘിപ്പിക്കും.

വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയില്‍, സ്വര്‍ണ്ണം, പാദരക്ഷ എന്നിവയുടെ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

കള്ളുഷാപ്പുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്. പാഴ് വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.

ആര്‍ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് പോസ്റ്റ് ഓഫീസില്‍ കാശടക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം അനുമതി നല്‍കും. വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ വണ്ടികള്‍ ഓടിക്കും.

നിയമന ഉത്തരവ് ലഭിച്ചവര്‍ ഓഫീസുകളില്‍ ജോയിന്‍ ചെയ്യാന്‍ കാത്തു നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോയിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്നു ആക്ടീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തില്‍ താഴെ കൊണ്ടുവരിക എന്നതായിരുന്നു. ഇന്നലെയുള്ള കണക്കനുസരിച്ച് അത് ഏകദേശം 2.37 ലക്ഷമാക്കി കുറയ്ക്കാന്‍ സാധിച്ചു.

സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്.

തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86ഉം ആണ്. മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) 23ന് 31.53 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ മേയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അവിടെ ലോക്ക്ഡൗണ്‍ തുടരുമെന്നും. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.