ജില്ലയില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി

post


മലപ്പുറം: ജില്ലയില്‍ 16 നിയമസഭ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കള്ളവോട്ട് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ജില്ലയില്‍ 1552 പോളിങ് ലോക്കേഷനുകളിലായി 2753 പ്രധാന ബൂത്തുകളും 2122 ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 4875 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 32,14,943 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 1,65,662 പേര്‍ കന്നി വോട്ടര്‍മാരാണ്. ശാരീരിക വൈകല്യമുള്ള 28,974 പേരും 80 വയസിന് മുകളില്‍ പ്രായമുള്ള 46,351 വോട്ടര്‍മാരുമാണുള്ളത്. 

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് മെഷീനുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിക്കുന്നത്. 4,145 വോട്ടിംഗ് യന്ത്രങ്ങള്‍ അധികമായി കരുതും. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനായി 6,429 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 1,823 വോട്ടിംഗ് യന്ത്രങ്ങളാണ് അധികമായി കരുതുക.

ജില്ലയില്‍ 76 ലോക്കേഷനുകളിലായി 194 ക്രിട്ടിക്കല്‍ ബൂത്തുകളും 38 ലോക്കേഷനുകളിലായി 105 തീവ്രവാദ ഭീഷണിയുള്ള ബൂത്തുകളും രണ്ട് ലോക്കേഷനുകളിലായി ഒന്‍പത് വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളില്‍ കേന്ദ്രസായുധ സേനയുടെ സാന്നിധ്യമുണ്ടാകും. 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനമുണ്ടാകും. 86 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ റെക്കോര്‍ഡിംഗ് ഉണ്ടാകും. 

ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കും. ഒരു ബൂത്തിലേക്ക് 700 മാസ്‌കുകളും 2000 ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍  മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ അപ്പേള്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. മൂന്ന് തവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും. ജില്ലയില്‍ എം 3 സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍  അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എഞ്ചീനിയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും. 

ഇരട്ടവോട്ടുള്ള ആളുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. കള്ളവോട്ട് തടയുന്നതിന് ഇരട്ടവോട്ടര്‍മാരുടെ ലിസ്റ്റ് വരണാധികാരികള്‍ക്ക് നല്‍കും. വരണാധികാരികള്‍ ഇവ അതത് പ്രിസഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ചൂണ്ടുവിരലില്‍ അടയാളപ്പെടുത്തുന്ന മഷി ഉണങ്ങിയ ശേഷമേ വോട്ട് ചെയ്തവരെ പുറത്ത് പോകാന്‍ അനുവദിക്കൂ. വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ ഇരട്ടിപ്പ് കണ്ടുപിടിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഇരട്ടവോട്ടുള്ളവര്‍ക്ക് യഥാര്‍ത്ഥത്തിലുള്ള ഒരു വോട്ട് മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഒന്നിലധികം വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ് തുടങിയവര്‍ പങ്കെടുത്തു.

കള്ള വോട്ട്: ഒരു വര്‍ഷം വരെ തടവ് ലഭിക്കും

മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും  പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.  

വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും  വോട്ടേഴ്‌സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും  തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ  ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. വോട്ടറുടെ ഐഡന്റിറ്റി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. എതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കരുത്.  ഭീഷണിപ്പെടുത്തുകയോ വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ പോളിങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുളള ജീവനക്കാര്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ട് ചെയ്യണം

തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഏപ്രില്‍ 2, 3 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഓരോ നിയോജക മണ്ഡലങ്ങളിലും സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയാണ് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തപാല്‍ മാര്‍ഗം അയച്ചിരുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ക്കാണ് ഈ വര്‍ഷം പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുളളവരും ഈ അവസരം പ്രയോജനപ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിക്കണണമെന്നു കലക്ടര്‍ അറിയിച്ചു.

കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഏറനാട് നിയോജക മണ്ഡലത്തില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മഞ്ചേരി നിയോജക മണ്ഡലത്തില്‍ മഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍, മങ്കട നിയോജക മണ്ഡലത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് രാമപുരം, മലപ്പുറം നിയോജക മണ്ഡലത്തില്‍ സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ ഓഫീസ്, വേങ്ങര നിയോജക മണ്ഡലത്തില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലെ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ തിരൂരങ്ങാടി എസ്.എസ്.എം.ഒ അറബിക് കോളേജ്, താനൂര്‍ നിയോജക മണ്ഡലത്തില്‍ താനൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്, തിരൂര്‍ നിയോജക മണ്ഡലത്തില്‍ തിരൂര്‍ ജി.എം.യു.പി.എസ്, കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്, തവനൂര്‍ നിയോജക മണ്ഡലത്തില്‍ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് എ.ഇ.ടി, പൊന്നാനി നിയോജക മണ്ഡലത്തില്‍ പൊന്നാനി എ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്. വോട്ടര്‍ക്ക് രഹസ്യ സ്വഭാവത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് ബൂത്തില്‍ ഒരുക്കുന്ന വിധത്തില്‍ പ്രത്യേക വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഓരോ കേന്ദ്രത്തിന്റെയും ചുമതല. 

വോട്ടു ചെയ്യാനെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയും നിയമന ഉത്തരവും കൂടെ കരുതണം. നിലവില്‍ ഫോറം 12 ല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ സൗകര്യം പ്രയോജനപ്പെടു ത്താന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ അപേക്ഷ പ്രകാരം തപാല്‍മാര്‍ഗം ബാലറ്റ് അയച്ച് നല്‍കും. ഇതര ജില്ലകളില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥരുടെ വോട്ട് തപാല്‍ മാര്‍ഗം സ്വീകരിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ 8 വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് സ്വീകരിക്കുകയെന്നും കലക്ടര്‍ പറഞ്ഞു.