നിയമസഭാ തിരഞ്ഞെടുപ്പ്: അനധികൃത സാധനങ്ങളുടെ കടത്ത് തടയാന്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന

post

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉള്‍പ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാന്‍ കേരളത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വി. പി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായി നടന്ന യോഗത്തിലാണ് തീരുമാനം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പും ശേഷവും അനധികൃത പണം ഉള്‍പ്പെടെ വിതരണത്തിനെത്തിക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. ചെക്ക്പോസ്റ്റുകളിലെ ക്യാമറ നിരീക്ഷണം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വിവിധ ഗോഡൗണുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തും. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അതിര്‍ത്തി ജില്ലകളിലെ കളക്ടര്‍മാരും കേരളത്തിലെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി മേധാവികളും ചര്‍ച്ച നടത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഓരോ വിഭാഗവും നടത്തുന്ന പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിദിന റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കസ്റ്റംസ്, കേന്ദ്ര ജി. എസ്. ടി, സംസ്ഥാന ജി. എസ്. ടി, എക്സൈസ്, ആദായനികുതി, ഗതാഗത വകുപ്പ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു.