സായംപ്രഭ പദ്ധതിയ്ക്ക് 61.82 ലക്ഷം രൂപ അനുവദിച്ചു

post

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയ്ക്ക് 61,82,350 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ നേരിടുന്ന ഒറ്റപ്പെടല്‍, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലം അവര്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവും, സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് അതിന് പരിഹാരമായാണ് സായംപ്രഭ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പകല്‍ പരിപാലന കേന്ദ്രങ്ങളെ നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമേ കെയര്‍ ഗീവര്‍മാരുടെ സേവനം, പോഷകാഹാരം നല്‍കല്‍, യോഗ, മെഡിറ്റേഷന്‍, കൗണ്‍സിലിംഗ്, നിയമ സഹായങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സായംപ്രഭാ ഹോമുകള്‍ ആക്കി മാറ്റിയത്. ഇവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വയോജനങ്ങള്‍ക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശിയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. വയോമിത്രം പദ്ധതി നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും വ്യാപിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ പഞ്ചായത്തുകളിലേക്കാണ് ഈ പദ്ധതി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്.