കേരള ഡിജിറ്റല്‍ സര്‍വകലാശാല; ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

post

തിരുവനന്തപുരം : ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി തിരുവന്തപുരം ടെക്‌നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സര്‍വകലാശാല പ്രധാന്യം നല്‍കുന്നത്. ഡിജിറ്റല്‍ രംഗത്തെ ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ കോഴ്‌സുകളാണ് സര്‍വകലാശാല നടത്തുക.

ആദ്യഘട്ടത്തില്‍ സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റം ആന്റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യുമാനിറ്റി ആന്റ് ലിബറല്‍ ആര്‍ട്‌സ് കോഴ്‌സുകളാണ്  ആരംഭിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി ഡിജിറ്റല്‍ സര്‍വകലാശാല സഹകരിക്കും. ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലറ്റിക്‌സ്, ബയോ കമ്പ്യൂട്ടിംഗ്, ജിയോ സ്പെഷ്യേല്‍ അനലറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പഠന കേന്ദ്രങ്ങളും സര്‍വകലാശാല വിഭാവനം ചെയ്യുന്നു.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന്റെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയെ ഏല്‍പ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവിയെ ഉദ്ദേശിച്ചുള്ള പ്രധാന ചുവട്വെയ്പാണ് ഡിജിറ്റല്‍ സര്‍വകലാശാല. നിലവിലുള്ള മാനവ വിഭവശേഷിയുടെ ശാക്തീകരണത്തിനായി ഹ്രസ്വകാല നൈപുണ്യ വികസന പരിപാടികള്‍ക്കും ദീര്‍ഘകാല ഡിപ്ലോമ കോഴ്‌സുകള്‍ക്കും സര്‍വകലാശാല ഊന്നല്‍ നല്‍കും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്തെ കാലോചിതമായ മാറ്റം. കേരളത്തെ വിജ്ഞാനാധിഷ്്ഠിത സമൂഹമാക്കി മാറ്റാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയതോതിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.