രാജ്യാന്തര ചലച്ചിത്ര മേള നാളെ തുടങ്ങും; 2500 പ്രതിനിധികള്‍ ,ആറു തിയേറ്ററുകള്‍, 80 ചിത്രങ്ങള്‍

post

തിരുവനന്തപുരം: 25-ാ മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം. തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ ഉള്‍പ്പടെ വേദികള്‍ ഒരുങ്ങിക്കഴിഞ്ഞു. തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 2164  സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ അണുനശീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും.സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും.സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കുകയും സിനിമ ആരംഭിക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പായി റിസര്‍വേഷന്‍ അവസാനിക്കുകയും ചെയ്യും.റിസര്‍വേഷന്‍ അവസാനിച്ചതിനുശേഷം സീറ്റ് നമ്പര്‍ എസ്.എം.എസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

മുപ്പതില്‍പരം രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മാറ്റുരക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.

ആദ്യ ദിനത്തില്‍ നാലു മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ18 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ നാലു മത്സര ചിത്രങ്ങളടക്കം പ്രദര്‍ശനത്തിനു എത്തുന്നത്  പതിനെട്ടു ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ ആദ്യം ബഹ്മെന്‍ തവോസി സംവിധാനം ചെയ്ത  ദി നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ആഫ്രിക്കന്‍ സംവിധായകനായ  ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റെസ്റക്ഷന്‍, റഷ്യന്‍ ചിത്രമായ ഇന്‍ ബിറ്റ്വീന്‍ ഡൈയിങ്, ഇറാനിയന്‍ ചിത്രം  മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര് ഈസ് നോ ഈവിള്‍ എന്നിവ യാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങള്‍.

ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട യെല്ലോ ക്യാറ്റ്,സമ്മര്‍ ഓഫ് 85 എന്നിവയാണ്  മേളയിലെ ആദ്യ പ്രദര്‍ശനങ്ങള്‍. ഇതുള്‍പ്പടെ ഒന്‍പത് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ബുധനാഴ്ച  പ്രദര്‍ശിപ്പിക്കുന്നത്.  

മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സെന്ന ഹെഡ്ജിന്റെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പൃഥ്വി കൊനനൂര്‍ സംവിധാനം ചെയ്ത  വെയര്‍ ഈസ് പിങ്കി?, റെട്രോസ്പെക്ടീവ്  വിഭാഗത്തിലെ  ലീ ചാങ്ഡോംങ് ചിത്രം  ഒയാസിസ്,ഗൊദാര്‍ദ് ചിത്രം ബ്രെത്ലെസ്സ് എന്നിവയും ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കും.