വയനാട് എന്നും എന്റെ പ്രീയനാട് പിന്നിട്ട വഴികളിലൂടെ വിശ്വാസമേത്ത

post

വയനാട്  : വയനാടിന്റെ ജനപീതി നേടിയ ജില്ലാ കളക്ടര്‍ വിശ്വാസ്‌മേത്ത ചീഫ് സെക്രട്ടറിയുടെ ഔദ്യോഗികമായ തിരക്കുകള്‍ക്കിടയിലും പിന്നിട്ട വഴികളിലൂടെ ഈ നാടിനെ കാണാനെത്തി. ജില്ലയുടെ എല്ലാ കോണുകളിലും തുടങ്ങിവെച്ച ഒട്ടേറെ സംരംഭങ്ങളെയും  ജനങ്ങളെയും ആദിവാസി വിഭാഗങ്ങളെയെല്ലാം നേരിട്ട് കണ്ടും കുശലാന്വേഷണം നടത്തിയുമായിരുന്നു യാത്ര. കനത്ത മഴയും തണുപ്പുമെല്ലാമുള്ള ഈ നാടിന്റെ പഴയകാലത്തെയെല്ലാം ഇന്നലെത്തെ പോലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരിച്ചു. ഒരു കാലത്ത് നടമാടിയിരുന്ന അടിമവേലയില്‍ നിന്നും ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലിയിലെ  പ്രീയദര്‍ശിനി എസ്റ്റേറ്റ് ടീ കൗണ്ടിയിലായിരുന്നു ആദ്യമെത്തിയത്.

ഇവിടെ തൊഴിലാളികള്‍ക്കൊപ്പം ചെലവിട്ട വിശ്വാസ് മേത്ത ആദിവാസി കുടുംബങ്ങളില്‍ നിന്നെല്ലാം തൊഴിലനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. ദീര്‍ഘകാലമായുള്ള വയനാടിന്റെ സ്വപ്നമായിരുന്നു പ്രീയദര്‍ശിനിയിലൂടെ നിറവേറിയത്. ആദിവാസികള്‍ക്ക് വരുമാനദായകമായ ഈ സംരംഭത്തിന്റെ വികാസത്തിനും ആസൂത്രണത്തിനും പിന്നില്‍ അന്ന് സബ്കളക്ടറും പിന്നീട്  ജില്ലാ കളക്ടറായിരുന്ന വിശ്വസമേത്തയുടെ ഇടപെടലായിരുന്നു നിര്‍ണ്ണായകമായത്. ഇന്ന് രാജ്യാന്തര സൈക്ലിങ്ങ്  മത്സരങ്ങളുടെ വേദികൂടിയായി വളര്‍ന്ന പ്രീയദര്‍ശിനിയുടെ ഉയര്‍ച്ചയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇവിടെ ആദരപൂര്‍വ്വം പിന്നീട് വന്നവര്‍  വിശ്വാസ് മേത്തയുടെ പേര് നല്‍കിയ വ്യൂപോയിന്റില്‍ അദ്ദേഹം എത്തി. വയനാടിന്റെ വിദൂരമായ ഈ കാഴ്ചകള്‍ എന്നും ഹൃദയത്തിലുണ്ടാകുമെന്ന് അദ്ദേഹം കൂടെയുള്ളവരോടായി പറഞ്ഞു.

ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനും  ആരോഗ്യ  ഉപകേന്ദ്രങ്ങളുടെ വ്യാപനത്തിനും ഒട്ടേറെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശ്വാസ് മേത്ത നല്‍കിയിരുന്നു.  ആദിവാസി കുടുംബങ്ങളില്‍ ഒരു കാലത്ത് വ്യാപകമായുണ്ടായിരുന്ന ക്ഷയരോഗങ്ങളെ പോലെയുള്ള അസുഖങ്ങള്‍ ക്കെതിരെ ശക്തമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍  എത്തിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ഊര്‍ജ്ജിത ശ്രമമുണ്ടായതിന് പിന്നിലും വിശ്വാസ്‌മേത്ത യുണ്ടായിരുന്നു. ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണം പലതരത്തിലുള്ള തായിരുന്നു. ഇതിനെല്ലാം  തക്കസമയത്ത് കടുത്ത നടപടികള്‍ക്ക് ഉത്തരവിട്ടും അക്കാലത്തെല്ലാം ജില്ലാ കളക്ടര്‍ നാടിന്റെ ശ്രദ്ധനേടിയിരുന്നു.

കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്‌റായാണ് കേരളത്തില്‍ വിശ്വാസ് മേത്ത ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1987 ജൂണ്‍ മുതല്‍ 1988 ജൂണ്‍ വരെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചു.

1988 ഒക്ടോബര്‍ മുതല്‍ 1991 ജനുവരി വരെ വയനാട് ജില്ലയില്‍ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി നിയമിതനായി. 1991 ജനുവരിയില്‍ റവന്യു വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയില്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡില്‍ എം.ഡിയായി. 1994 നവംബറില്‍ ഇടുക്കി ജില്ല കളക്ടറായി. ഇവിടെ നിന്നുമാണ് ഡിസംബറില്‍ വയനാട് ജില്ലാ കളക്ടറായി അധികാരമേല്‍ക്കുന്നത്. 1996 നവംബര്‍ വരെയാണ് ഇവിടെയുണ്ടായിരുന്നത്.  പിന്നീട് ഒട്ടേറെ ഉന്നത പദവിയിലിരുന്ന വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയുമായി.  2003ല്‍ സാംസ്‌കാരിക ടൂറിസവും ഭരണനിര്‍വഹണവും എന്ന വിഷയത്തില്‍ പിഎച്ച് ഡി എടുത്തു. അന്തര്‍ദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുള്‍പ്പെടെ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ യുള്‍പ്പെടെ ഏകോപനവും നിര്‍വഹിച്ചു ശ്രദ്ധനേടി. വയനാട് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രീതമേത്തയും ഒപ്പമുണ്ടായിരുന്നു. പ്രീയദര്‍ശനിയിലെ  തൊഴിലാളികളും, കളക്ട്രേറ്റിലും അദ്ദേഹത്തിന് സ്വീകരണം നല്‍കി. പഴയ ക്യാമ്പ് ഹൗസ് അടക്കം സന്ദര്‍ശിച്ചാണ് ഈ മാസം ഒദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുന്ന അദ്ദേഹം മടങ്ങിയത്.