'കൂട് മത്സ്യകൃഷി' ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം

post

പാലക്കാട്: പോത്തുണ്ടി ഡാമില്‍ ആരംഭിച്ച 'കൂട് മത്സ്യകൃഷി'യിലൂടെ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം. 6000 മത്സ്യങ്ങളാണ് ആകെ വിളവെടുത്തത്. പോത്തുണ്ടി റിസര്‍വോയറില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ ജനിതക രീതിയില്‍ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. ഫിഷറീസ് വകുപ്പ്,് മത്സ്യ കര്‍ഷക വികസന ഏജന്‍സിയുടെ സഹകരണത്തോടെ  നടപ്പാക്കുന്ന പദ്ധതിയില്‍ പത്ത് കൂടുകളിലായി 45 ദിവസം പ്രായമായ 20,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് 2020 ഫെബ്രുവരിയില്‍ നിക്ഷേപിച്ചത്. സര്‍ക്കാര്‍ 24 ലക്ഷം രൂപയും പോത്തുണ്ടി എസ്.സി, എസ്.ടി. റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘം ആറ് ലക്ഷം രൂപയുമാണ് പദ്ധതിയ്ക്കായി ചെലവഴിച്ചിരിക്കുന്നത്. സംസ്ഥാനത്ത് റിസര്‍വോയര്‍ കൂട് മത്സ്യകൃഷി ആദ്യം നടപ്പാക്കിയത് കണ്ണൂര്‍ ജില്ലയിലാണ്. രണ്ടാമത്തേത് മലമ്പുഴയിലും മൂന്നാമതായി പോത്തുണ്ടിയിലുമാണ്.

സഹകരണ സംഘത്തിലെ 18 തൊഴിലാളികളാണ് കൂട് മത്സ്യ കൃഷിയില്‍ ജോലി ചെയ്യുന്നത്. സംഘത്തിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം മിതമായ നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. 2020 സെപ്റ്റംബര്‍ 9നാണ് മത്സ്യ കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നത്. സഹകരണ സംഘം മുഖാന്തിരം കിലോയ്ക്ക് 200 രൂപ നിരക്കിലാണ് മത്സ്യം വില്‍ക്കുന്നത്. പോത്തുണ്ടിയിലും സമീപ പ്രദേശങ്ങളിലുമാണ് നിലവില്‍ മത്സ്യ വില്‍പ്പന. ജലാശയങ്ങളെ മാലിന്യമുക്തമാക്കാന്‍ മത്സ്യകൃഷിയിലൂടെ സാധിക്കും. മാലിന്യരഹിതമായ ജലാശയത്തില്‍ വളരുന്നു എന്നതും കൂട് മത്സ്യകൃഷിയുടെ പ്രത്യേകതയാണ്. ഡാമുകളില്‍ നേരിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുള്ള കൃഷിയെ അപേക്ഷിച്ച് കൂട് മത്സ്യകൃഷി കൃത്യമായ വിളവെടുപ്പിന് സഹായിക്കുന്നു.