പൈതൃക സിദ്ധികളെയും പരമ്പരാഗത കരകൗശല വിദ്യകളെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കുടുംബശ്രീയെയും പ്രാദേശിക ജനസമൂഹത്തെയും ഉള്‍പ്പെടുത്തിക്കൊണ്ട് അന്യം നിന്നുപോകുന്ന പരമ്പരാഗത കരകൗശല വിദ്യകളെയും പൈതൃക സിദ്ധികളെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത കരകൗശല ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്താന്‍, ഇവര്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ വൈവിധ്യവത്ക്കരിച്ച് ലോകോത്തര നിലവാരം ഉറപ്പാക്കേണ്ടതുണ്ട്. ഈ രംഗത്തെ കലാകാരന്‍മാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കിയാല്‍ മാത്രമേ മികവും ഭാവനയും ഉള്ളവരെ ആകര്‍ഷിക്കാനാവൂ. പാരമ്പര്യ വിജ്ഞാനവും കഴിവുമുള്ള പ്രതിഭാശാലികളെ ഈ രംഗത്തെത്തിച്ച് ആധുനിക സാങ്കേതിക വിദ്യയെ പരമ്പരാഗത രംഗവുമായി കൂട്ടിയിണക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ പരിശീലനം നല്‍കും. ഇതിനൊപ്പം ഓണ്‍ലൈന്‍ വിപണന സാധ്യതയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ലോകത്തിന് മാതൃകയായ മാനവവിഭവശേഷിയാണ് ഇവിടെയുള്ളത്. ഇവരുടെ കഴിവുകള്‍ ഇവിടെത്തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്ളാസ്റ്റിക്, സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങളുടെ വരവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണം വ്യാപകമായതും കാര്‍ഷിക രംഗത്തെ യന്ത്രവത്ക്കരണവും പരമ്പരാഗത കൈത്തൊഴില്‍ കരകൗശല രംഗത്തിന് വലിയ മങ്ങലേല്‍പ്പിച്ചു. നാടന്‍ സാങ്കേതിക വിദ്യ അന്യം നിന്നുപോയി. ഈ രംഗത്തുള്ളവര്‍ക്ക് ഉപജീവനം കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ടൂറിസം മേഖല നിരവധി വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോവുകയാണ്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. 40000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം രംഗത്തുണ്ടായത്. വലിയ തോതില്‍ തൊഴില്‍ നഷ്ടവും ഈ മേഖലയിലുണ്ടായി.

പരിസ്ഥിതിക്കും പൈതൃകത്തിനും പോറലേല്‍പ്പിക്കാതെ പരമാവധി സൗകര്യം സഞ്ചാരികള്‍ക്ക് ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരാശരാകാതെ പുതിയ കുതിപ്പിനുള്ള സമയമായി വേണം കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടര ഏക്കറിലുള്ള വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് ടൂറിസം, കൈത്തൊഴില്‍, കരകൗശല രംഗങ്ങള്‍ക്ക് ഒരു പോലെ പ്രയോജനപ്പെടും. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരളത്തിന്റെ തനതു കലാരൂപം പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്രാഫ്റ്റ് വില്ലേജ് നിര്‍മിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ തദ്ദേശ ജനതയുടെ വികസനം സാധ്യമാവുകയും പ്രാദേശിക തലത്തില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും യോഗത്തില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്രാഫ്റ്റ് വില്ലേജ് തിരുവനന്തുരം ജില്ലയുടെ ടൂറിസം സാധ്യതകള്‍ വലിയതോതില്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്ന കളരി അക്കാദമിയുടെ കണ്‍സെപ്റ്റ് പുസ്തകം  പദ്മശ്രീ  മീനാക്ഷി അമ്മയ്ക്ക് നല്‍കി മന്ത്രി  പ്രകാശനം ചെയ്തു. ശശി തരൂര്‍ എം പി യുടെ വീഡിയോ സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചു.