നമുക്കൊരുക്കാം നമ്മുടെ ഭൂപടം; മാപ്പത്തോണ്‍ കേരളം പദ്ധതി പുരോഗമിക്കുന്നു

post

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഭൂപട നിര്‍മാണ പദ്ധതിയായ മാപ്പത്തോണില്‍ ഇതുവരെ രേഖപ്പെടുത്തിയത് 3,08,600 കെട്ടിടങ്ങളും 28,600 കിലോമീറ്ററിലധികം ജലാശയങ്ങളും 56,714 കിലോമീറ്ററിലധികം റോഡ് ശൃംഖലയും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളം നേരിട്ട പ്രളയത്തിനു ശേഷമാണ് ഈ പദ്ധതിയെക്കുറിച്ച് സംസ്ഥാനം ഗൗരവമായി ആലോചിച്ചത്. പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഓരോ പ്രദേശത്തെയും റോഡുകളും കെട്ടിടങ്ങളും ജലാശയങ്ങളും രേഖപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് മാപ്പത്തോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്.

ലൊക്കേഷന്‍ മാപ്പിംഗിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് രേഖപ്പെടുത്തല്‍. ഐടി മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്‌പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ സഹായത്തോടെയാണ് ഹരിതകേരളം മിഷന്‍ ഭൂപട രേഖപ്പെടുത്തല്‍ നടത്തുന്നത്.

സംസ്ഥാനത്താകെയുള്ള സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വിവരശേഖരണം നടത്തുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലും മാപ്പിംഗ് ഏജന്‍സികള്‍ സജ്ജമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പ്രകൃതി ദുരന്തം, കുടിവെള്ള ക്ഷാമം, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങി സമൂഹത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ ഡിജിറ്റല്‍ ഭൂപടം പ്രയോജനപ്പെടുത്താനാകും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍  (ICFOSS) ആണ് ഇതിനുവേണ്ട ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയത്.