പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനം; വാത്സല്യനിധിയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 47.27 കോടി രൂപ

post

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി വാത്സല്യനിധി പദ്ധതിവഴി ചെലവഴിച്ചത് 47,27,19,000 രൂപ. ഇതുവരെ 12121 പെണ്‍കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ഒരു ലക്ഷം രൂപ വരെ വരുമാനപരിധിയുള്ളതുമായ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുക. പട്ടികജാതി വികസന വകുപ്പും എല്‍. ഐ. സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപ എല്‍.ഐ.സിയില്‍ നിന്ന് ലഭിക്കും.

പദ്ധതിയില്‍ ചേരുന്നതിന്, പെണ്‍കുട്ടി ജനിച്ച് 9 മാസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 2017 ഏപ്രില്‍ ഒന്നിനു ശേഷം ജനിച്ച പെണ്‍കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പട്ടികജാതി വികസന വകുപ്പ് പെണ്‍കുട്ടിയുടെ പേരില്‍ 1,38,000 രൂപ നാലു ഗഡുക്കളായി എല്‍ഐസിയിലാണ് നിക്ഷേപിക്കുക. പെണ്‍കുട്ടി ജനിച്ച് ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 39,000 രൂപ എല്‍. ഐ. സിയില്‍ നിക്ഷേപിക്കും. രണ്ടാം ഗഡുവായ 36000 രൂപ അഞ്ച് വയസ്സ് പൂര്‍ത്തിയായി പ്രൈമറി സ്‌കൂളില്‍ പ്രവേശനം നേടുമ്പോള്‍. 10 വയസ് പൂര്‍ത്തിയായി അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുമ്പോള്‍ മൂന്നാം ഗഡുവായ 33,000 രൂപയും 15 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നാലാം ഗഡുവായ 30,000 രൂപയും നിക്ഷേപിക്കും.