കോവിഡാനന്തര കാലത്തെ അഭിമുഖീകരിക്കാന്‍ കിഫ്ബി കേരളത്തിന് കരുത്തേകും: മന്ത്രി തോമസ് ഐസക്ക്

post

എറണാകുളം: ആഗോള തലത്തില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായിട്ടും വികസന തളര്‍ച്ചയില്ലാത്തതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് പശ്ചാത്തല സൗകര്യ വികസന നിക്ഷേപം കേരളത്തില്‍ നടക്കുന്നത്. 60,000 കോടിരൂപ മുതല്‍ മുടക്ക് വരുന്ന റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. കോവിഡാനന്തര കാലത്തെ കേരളത്തിന് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നത് കിഫ്ബിയിലൂടെയാണ്. 

ബജറ്റിലെ പണ സമാഹരണ പരിമിതികളെ മറികടന്ന് വിഭവങ്ങള്‍ സമാഹരിച്ച് നാടിനുവേണ്ട നിക്ഷേപം നടത്താന്‍ കിഫ്ബിയിലൂടെ സാധിക്കുന്നു. കിഫ്ബിയുടെ ധനസഹായത്തോടെയാണ് കേരളത്തിന് രാജ്യത്തെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജ് തയ്യാറാക്കാന്‍ സാധിച്ചത്. കൊച്ചിയുടെ എല്ലാ വികസന ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.