തലസ്ഥാനത്ത് വരും കളരിപ്പയറ്റ് അക്കാഡമി; രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും

post

തിരുവനന്തപുരം: തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാന്‍മാരാണ് ഇവിടെ ക്ളാസുകളെടുക്കുക. ജനുവരി 16ന് നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളരിപ്പയറ്റ് അക്കാഡമിയുടെ സിലബസ് പ്രകാശനം ചെയ്യും.

തുടക്കത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ അഞ്ചു മണി മുതല്‍ എട്ടു വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയുമാവും രണ്ടു ബാച്ചുകളിലായി പരിശീലനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവും.

ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായ നൃത്തപരിശീലന കളരിയെയും കളരിപ്പയറ്റ് അക്കാഡമിയെയും പരസ്പരം ബന്ധപ്പെടുത്തി ക്ളാസുകള്‍ നടത്താനും ആലോചനയുണ്ട്. നൃത്തം അഭ്യസിക്കുന്നവര്‍ക്ക് മെയ്വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം സഹായകരമാകുന്ന വിധത്തില്‍ ക്ലാസുകള്‍ ഒരുക്കും.