ആധുനിക രീതിയില്‍ നിര്‍മിച്ച വൈറ്റില ഫ്ളൈഓവര്‍ കൊച്ചിയിലെ ഗതാഗതത്തിന് മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി

post

കൊച്ചി: ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച വൈറ്റില ഫ്ളൈഓവര്‍ കൊച്ചിയിലെ ഗതാഗത സംവിധാനത്തിന് മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈറ്റില ഫ്ളൈഓവറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തര പ്രാധാന്യമുള്ള വിഷയമായി സര്‍ക്കാര്‍ കാണുന്നത് നാടിന്റെ വികസനമാണ്. ഈ വികസനം സാധ്യമാകണമെങ്കില്‍ അടിസ്ഥാന സൗകര്യം ഉണ്ടാവണം. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് റോഡുകളും പാലങ്ങളും. ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും ഇല്ലാതെ ജനങ്ങള്‍ക്ക് മികച്ച പൊതുഗതാഗത സംവിധാനം ഉറപ്പാക്കാനാവില്ല. പുതിയ കാലം പുതിയ നിര്‍മാണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.

പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് വൈറ്റില മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ മറ്റൊരു മെച്ചം പാലത്തിന് ടോള്‍ ഇല്ല എന്നതാണ്. ദേശീയ പാത അതോറിറ്റിയായിരുന്നു നിര്‍മിച്ചതെങ്കില്‍ ജനങ്ങള്‍ ടോള്‍ നല്‍കേണ്ടി വരുമായിരുന്നു.

വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ദേശീയപാത 66ല്‍ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും. 85.9 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 78.36 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതുകൊണ്ട് 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

മൂന്നുവരി വീതമുള്ള രണ്ട് ഫ്‌ളൈ ഓവറുകള്‍ ആയിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഓരോ പാലത്തിനും 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സെന്‍ട്രല്‍ സ്പാനുകളുമായി 440 മീറ്റര്‍ നീളമാണുള്ളത്. ഈ നീളവും ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡും ഉള്‍പ്പെടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള പാലത്തിന് 717 മീറ്റര്‍ നീളവും ആലുവ ഭാഗത്തേക്കുള്ള പാലത്തിന് 702.41 മീറ്റര്‍ നീളവുമാണുള്ളത്. ഫ്‌ളൈഓവറിന് ഇരുവശത്തുമായി മൊബിലിറ്റി ഹബ്ബില്‍ സുഗമമായി പ്രവേശിക്കുന്നതിനായി 320 മീറ്റര്‍ നീളത്തിലും ആലുവ ഭാഗത്തേക്ക് 375 മീറ്റര്‍ നീളത്തിലും രണ്ടു സ്ലിപ് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തും സര്‍വീസ് റോഡുകളില്‍ വൈദ്യുതിവിളക്കുകള്‍, ഓട എന്നിവയും നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്ളൈഓവര്‍ സമയബന്ധിതമായി സുരക്ഷ ഉറപ്പാക്കി നാടിന് സമര്‍പ്പിക്കുന്ന ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം ഉണ്ടാകുന്നതില്‍ അസ്വസ്ഥപ്പെടുന്ന ചിലരുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവരെ കാണാനാവില്ല. തൊട്ടടുത്ത് പുതിയതായി നിര്‍മിച്ച മറ്റൊരു പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ സന്ദര്‍ഭത്തിലും ഇവരെ കണ്ടില്ല. എന്നാല്‍ മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികളെ തരണം ചെയ്ത് പൂര്‍ത്തിയായപ്പോള്‍ ഇവര്‍ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതാണ് നാടു കാണുന്നത്. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന ചെറിയൊരു ആള്‍ക്കൂട്ടമാണിത്. ജനാധിപത്യവാദികളെന്ന് നടിക്കുന്ന ഇവരുടെ കുബുദ്ധി നാടിന് മനസിലാക്കാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് മുഖ്യാതിഥിയായിരുന്നു. മേയര്‍ എം. അനില്‍കുമാര്‍ എം. എല്‍. എമാരായ എം. സ്വരാജ്, പി. ടി. തോമസ്, ടി. ജെ. വിനോദ്, എസ്. ശര്‍മ, ഹൈബി ഈഡന്‍ എം. പി എന്നിവര്‍ സന്നിഹിതരായിരുന്നു.