കോവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍, തീയറ്ററുകള്‍ അഞ്ചിന് തുറക്കാം

post

ഉത്സവങ്ങളും കലാപരിപാടികളും അഞ്ചുമുതല്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ജനജീവിതം മുമ്പോട്ടുപോകുന്നതിന് കരുതലുകള്‍ എടുത്തുകൊണ്ട് നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജനങ്ങളുടെ ഉപജീവന മാര്‍ഗവും മാനസിക, സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ ഇളവുകള്‍.

സിനിമാശാലകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കാം. തിയറ്ററിലെ സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അതോടൊപ്പം, ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കണം.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കും. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്‌ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുക.

പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്‍മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്‍മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്‌കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കും. അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും.

സ്‌പോര്‍ട്‌സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനം. നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. എക്‌സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. മറ്റു വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.