വാട്ടര്‍ ഒളിംപിക്‌സ് മുതല്‍ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പദ്ധതി വരെ

post

മുഖാമുഖത്തിലുയര്‍ന്നത് ഭാവി കേരളത്തിന് അടിത്തറയാകേണ്ട സുപ്രധാന നിര്‍ദേശങ്ങള്‍

എറണാകുളം: ഭാവി കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖം പരിപാടിയിലുയര്‍ന്നത് സുപ്രധാന നിര്‍ദ്ദേശങ്ങള്‍. യോഗത്തില്‍ നേരിട്ട് അഭിപ്രായം പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും അഭിപ്രായങ്ങള്‍ വിശദമായി എഴുതി നല്‍കാനും അവസരമുണ്ട്. സദസിലുയര്‍ന്ന അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച മുഖ്യമന്ത്രി ഇവ പരിഗണിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് അറിയിച്ചു. പ്രൊഫ. എം.കെ. സാനുവാണ് അഭിപ്രായപ്രകടനങ്ങള്‍ക്ക് തുടക്കമിട്ടത്. ജനങ്ങളുടെ അഭിപ്രായം മാനിച്ചും പരിഗണിച്ചും മുന്നോട്ട് പോകുന്ന രീതി ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണെന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ആസൂത്രിതമായി പദ്ധതികള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നേറിയത്. മഹാപ്രളയവും മഹാമാരിയും സേനാനായകന്റെ ധീരതയോടെയും യോഗിയുടെ ക്ഷമയോടെയും നേരിട്ട നേതൃത്വമാണിത്. എറണാകുളത്ത് കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അംഗ പരിമിതര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. എല്ലാവര്‍ക്കും മനോഹരമായ ജീവിതം സാധ്യമാക്കുക എന്ന സ്വപ്നത്തിലേക്ക് സാഹസികമായി നടന്നു കയറുന്ന മുഖ്യമന്ത്രിക്ക് അദ്ദേഹം ആശംസകളര്‍പ്പിച്ചു. 

സുപ്രധാന നിര്‍ദ്ദേശങ്ങള്‍:

*എന്‍.എസ്. മാധവന്‍* 

വിവിധ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ ഒരു കുടക്കീഴിലാക്കി എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പദ്ധതി കേരളത്തില്‍ നടപ്പാക്കണമെന്ന ആശയമാണ് എന്‍.എസ്. മാധവന്‍ അവതരിപ്പിച്ചത്. 

*ഡോ. ജോസ് ചാക്കോ പെരിയപ്പുറം*

അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്തെ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണം. ജീവിച്ചിരിക്കുന്ന വ്യക്തികളുടെയും മരിച്ച വ്യക്തികളുടെയും അവയവ മാറ്റം സംബന്ധിച്ച് ക്രമീകരണമുണ്ടാക്കണം. 

ഫ്‌ളാറ്റുകളിലെ അസോസിയേഷനുകള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണം. ഇതിനായി നിയമ നിര്‍മ്മാണം നടത്തണം. 

*മുരളി തുമ്മാരുകുടി*

നിര്‍മ്മിത ബുദ്ധി രംഗത്ത് നിരവധി സാധ്യതകളാണുള്ളത്. ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കണം. 

കോവിഡിനെ തുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഷെയേഡ് വര്‍ക്ക് സ്‌പേസ് സജ്ജമാക്കണം. അവരുടെ കഴിവുകളെ നാട്ടില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ ഇതുവഴി കഴിയും. 

യൂണിവേഴ്‌സിറ്റികളുടെ തലപ്പത്ത് കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം. 

*ജോസ് ഡൊമിനിക്ക്*

ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. കേരളത്തിലുണ്ടാകാന്‍ പോകുന്ന ഫാം ബൂമിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ഫാം ടൂറിസത്തിന് നിരവധി അവസരങ്ങളുണ്ട്.

ഓരോ മണിക്കൂറും ഇടവിട്ട് കേരളത്തിലുടനീളം സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകള്‍ ആരംഭിക്കണം. 

മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം. വ്യത്തിയും ഹരിതാഭയുമുള്ള ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കണം. 

*കെ.എല്‍. മോഹനവര്‍മ്മ*

കേരളത്തിലെ ജലസ്രോതസുകളെ പ്രയോജനപ്പെടുത്തി വാട്ടര്‍ ഒളിംപിക്‌സ് ആരംഭിക്കണം. 

മഴക്കാടുകളിലെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തണം. ഇതിന് ആശയപരമായ തുടക്കമിടണം. കൂടുതല്‍ യുവാക്കളെ ഈ രംഗത്തിറക്കണം . 

*പ്രസാദ് പണിക്കര്‍*

ഊര്‍ജ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഹൈഡ്രജന്‍ ഫ്യുവല്‍, നാച്ചുറല്‍ ഗ്യാസ് തുടങ്ങിയ

പുതിയ ഊര്‍ജ സ്രോതസുകള്‍ ഉപയോഗത്തില്‍ വന്നു. ഇതിന്റെ ഘടകങ്ങള്‍ നിര്‍മ്മിക്കാനുള്ള ഡിജിറ്റല്‍ എക്കോ സിസ്റ്റം സജ്ജമാക്കണം. 

വ്യവസായ പാര്‍ക്കുകളിലെ സ്ഥലത്തിന്റെ വാടകയിനത്തില്‍ കുറവ് വരുത്തണം. 

*ഹരികുമാര്‍ , എം.ഡി. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്*

വേള്‍ഡ് എക്‌ണോമിക് ഫോറം ഇന്‍ഡക്‌സിന്റെ മാതൃകയില്‍ കേരളത്തില്‍ പഠനം നടത്തണം. വ്യാവസായിക രംഗത്തുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്നതിനാണിത്. 

സംസ്ഥാനത്തിന് മാത്രമായി പ്രത്യേക കയറ്റുമതി നയം രൂപീകരിക്കണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി സപ്പോര്‍ട്ട് ഉറപ്പാക്കണം. ഷോപ്പ് സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരമുള്ള രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ ലളിതമാക്കണം. 

*സ്വാമി ശിവസ്വരൂപാനന്ദ*

ജാതിയില്ലാ വിളംബരവുമായി ബന്ധപ്പെട്ട് അദ്വൈതാശ്രമം സമര്‍പ്പിച്ച നിര്‍മ്മാണ പദ്ധതിക്ക് സഹായം നല്‍കണം. 

പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കണം

*ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ്*

മാലിന്യ മുക്ത കേരളം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പാക്കണം. നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കണം. തീരദേശ മേഖലയില്‍ കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ കടല്‍ഭിത്തി നിര്‍മ്മിക്കണം. ഭിന്നശേഷിക്കാരും ബുദ്ധിമാന്ദ്യമുള്ളവരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. ഇത്തരം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കണം. ഇത്തരം കുട്ടികളെ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണം. 

*ബിഷപ്പ് മാര്‍ തിയോഡോസിയസ്*

മുവാറ്റുപുഴ ജില്ല രൂപീകരിക്കണം. 

*ബാലചന്ദ്രന്‍ ചുള്ളിക്കാട്*

കേരളത്തിലെ ഇടതുപക്ഷ അവബോധം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. മതനിരപേക്ഷ, സോഷ്യലിസ്റ്റ് സംസ്‌കാരം പ്രചരിപ്പിക്കാന്‍ ഇവ സിലബസില്‍ ഉള്‍പ്പെടുത്തണം. 

*ഡോ. മ്യൂസ് മേരി ജോര്‍ജ്*

ഓട്ടിസം, ഭിന്നശേഷി കുട്ടികള്‍ക്കായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സ്‌കൂളുകള്‍ ആരംഭിക്കണം. വയോജനങ്ങള്‍ക്കായുള്ള പകല്‍ വീടുകളുടെ പ്രവര്‍ത്തനം സജീവമാക്കണം. ഇതിന്റെ പരിപാലനം കുടുംബശ്രീയെ ഏല്‍പ്പിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്നതിന് പോലീസിന് ഇടയ്ക്കിടെ റിഫ്രഷര്‍ കോഴ്‌സ് നടത്തണം. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ശക്തമാക്കണം. പച്ചക്കറി - മത്സ്യ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് ഉറവിട മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം. ആത്മഹത്യ ചെയുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണം. ഇത് സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കണം. പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കണം. കരയിടിച്ചില്‍ ഉണ്ടാകാതെ പുഴയോരങ്ങളെ സംരക്ഷിക്കണം. നടപ്പാതകള്‍ കയ്യേറുന്നത് തടഞ്ഞ് നടപ്പാതകള്‍ കാല്‍നടയാത്രക്കാരന്റെ അവകാശമാക്കി സംരക്ഷിക്കണം.

*ജസ്റ്റിസ് നാരായണക്കുറുപ്പ്*

കൊച്ചി- തി രു വ ന ന്തപുരം യാത്രാ സമയം കുറയ്ക്കുന്നതിന് ഗതാഗത സംവിധാനം ശക്തമാക്കണം. 

*മധുസൂദനന്‍ , വി.സി. കൊച്ചി സര്‍വകലാശാല*

ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിന് ഊന്നല്‍ നല്‍കണം. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കണം. 

*തോമസ് ജോണ്‍, അഗാപ്പെ മെഡിക്കല്‍ എക്വിപ്‌മെന്റ്‌സ്, ലബോറട്ടറി ഡയഗ്‌നോസ്റ്റിക് നിര്‍മ്മാതാവ്*

കേരളത്തില്‍ ലബോറട്ടറി ഡയഗ്‌നോ സിസ് പാര്‍ക്ക്, ഐ വി ഡി പാര്‍ക്ക് എന്നിവ ആരംഭിക്കണം. ലബോറട്ടറി ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ കേരളത്തിന് വലിയ സാധ്യതയുണ്ട്.

*ദീപക് അശ്വിന്‍, ഫിക്കി*

വല്ലാര്‍പാടത്ത് കോസ്റ്റല്‍ എക്‌ണോമിക് സോണ്‍ രൂപീകരിക്കണം. പാലക്കാട് എഫ് എം സി ജി ക്ലസ്റ്റര്‍ രൂപീകരിക്കണം. 

*ഡോ. ആശ*

കോവിഡ് കാലത്ത് ആരംഭിച്ച വാര്‍ഡ്തല സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. താലൂക്ക് ആശുപത്രികളുടെ ഗ്രിഡ് രൂപീകരിച്ച് ഓരോ ആശുപത്രിയും ഓരോ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തണം. അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കണം. തീരദേശ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി പ്രത്യേക പാക്കേജ് തയാറാക്കണം. കുട്ടമ്പുഴ, വേങ്ങൂര്‍ തുടങ്ങിയ ആദിവാസി മേഖലകളില്‍ റിമോട്ട് ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിക്കണം. താലൂക്ക് ആശുപത്രികളിലെ ട്രോമ, എമര്‍ജന്‍സി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.