വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍; ആഹ്ലാദ പ്രകടനം അതിര് കടക്കരുത്

post

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബുധനാഴ്ച (ഡിസംബര്‍16) രാവിലെ എട്ടു മുതല്‍ ആരംഭിക്കും. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. ഫലമറിയുമ്പോഴുള്ള ആഹഌദ പ്രകടനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്‌പെഷ്യല്‍തപാല്‍ വോട്ടുകള്‍ അടക്കമുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് മെഷീനിലെ വോട്ടെണ്ണല്‍ നടക്കും. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഫലം അപ്പപ്പോള്‍ 'ട്രെന്‍ഡ്' വെബ്‌സൈറ്റില്‍ ലഭ്യമാകും.

പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം

കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത സാധാരണ പോസ്റ്റല്‍ ബാലറ്റുകളുടെയും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെയും എണ്ണം ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റുമാരെ അതാത് വരണാധികാരികള്‍ അറിയിക്കേണ്ടതാണ്.

വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍ 

സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍ഗോഡ് 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.

കോവിഡ് മാനദണ്ഡം പാലിക്കണം

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.

ക്രമീകരണം ഇങ്ങനെ

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത്് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച്് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക. വോട്ടെണ്ണല്‍ ആരംഭിക്കേണ്ടത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.ബ്ലോക്ക്തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും സ്ഥാനാര്‍ഥികള്‍ കൂടുതല്‍ കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കുന്നതിന് ആവശ്യം ഉന്നയിക്കുന്ന പക്ഷം കൗണ്ടിംഗ് ഹാളില്‍ ജനക്കൂട്ടം ഉണ്ടാകാത്ത വിധം വരണാധികാരികള്‍ക്ക് ഒരു ടേബിളില്‍ ഒരു ഏജന്റ് എന്ന ക്രമത്തില്‍ നിയമനം നടത്താം.

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ 'ട്രെന്‍ഡ്'

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെന്‍ഡ്' വെബ്‌സൈറ്റ്‌ േൃലnd.kerala.gov.in ല്‍ നിന്നും തത്സമയം അറിയാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ലീഡ് നില വാര്‍ഡ് അടിസ്ഥാനത്തില്‍ മനസ്സിലാക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനും 'ട്രെന്‍ഡ്' വെബ്‌സൈറ്റില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പി.ആര്‍.ഡി.ലൈവ്' മൊബൈല്‍ ആപ്പിലും ഫലം തത്സമയം ലഭിക്കും.