എസ്എടിയില്‍ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം ആരംഭിച്ചു

post

കെഎഎസ്പി കൗണ്ടര്‍, മിഠായി ക്ലിനിക്ക്, നവീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രറി, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ സംവിധാനങ്ങള്‍ക്കും തുടക്കമായി

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃ-ശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗവും മറ്റ് അനുബന്ധ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വപ്നതുല്യമായ വികസനങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്എടി ആശുപത്രിയിലുമായി നടന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കുന്നത്.

ആര്‍ദ്രം പദ്ധതി പ്രകാരമുളള കേരളത്തിലെ ആദ്യത്തെ രോഗീസൗഹൃദ ഒപി, എസ്എടി ഗൈനക് വിഭാഗത്തിലാണ് ആരംഭിച്ചത്. നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയായി മെഡിക്കല്‍ കോളേജും എസ്എടിയും മാറുമെന്ന് മന്ത്രി പറഞ്ഞു. റോഡ് പണി ഉള്‍പ്പെടെയുള്ളവ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

എസ്എടി ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒപിയുടെ സ്ഥാനത്ത് 70 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രറി, കെഎഎസ്പി കൗണ്ടര്‍, മിഠായി ക്ലിനിക്ക്, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഒന്നേകാല്‍ കോടിയോളം രൂപ ചെലവഴിച്ചാണ് എസ്എടിയില്‍ ഈ സംവിധാനങ്ങളൊരുക്കിയത്. 

എസ്എടി ആശുപത്രിയുടെ സമഗ്ര വികസനത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നല്‍കിയത്. എസ്എടി ആശുപത്രി ഉള്‍പ്പെടെയുളള മെഡിക്കല്‍ കോളേജിന്റെ നവീകരണങ്ങള്‍ക്കായി 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. ഇതില്‍ എസ്എടിയ്ക്കായുള്ള പ്രത്യേക ബ്ലോക്കും വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടമായ 58.37 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജ് പ്രവേശനകവാടം മുതല്‍ എസ്എടി ആശുപത്രി വരെയുള്ള റോഡുകള്‍ വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, നിയോനാറ്റോളജി, റീപ്രൊഡക്ടീവ് മെഡിസിന്‍ എന്നിവയില്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥാപിക്കുകയും പുതിയ തസ്തികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പിജി കോഴ്‌സുകള്‍ ആരംഭിച്ചു. കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ശീതീകരിച്ച അത്യാഹിത വിഭാഗത്തില്‍ മൂന്ന് എമര്‍ജന്‍സി കിടക്കകളും അത്യാവശ്യഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുളള ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്ററും മോണിറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. സാരമായ രോഗങ്ങളും ആന്തരിക രക്തസ്രാവവും അത്യാഹിത വിഭാഗത്തില്‍ വച്ച് തന്നെ കണ്ടെത്താനായി പോര്‍ട്ടബിള്‍ സ്‌കാനിംഗ് മെഷീനും സജ്ജമാക്കി. ഇതിലൂടെ അടിയന്തര ചികിത്സ കാലതാമസം കൂടാതെ ലഭ്യമാക്കുവാനും രോഗിയെ പെട്ടെന്ന് മാറ്റുവാനും സാധിക്കുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിശാലമായ കാത്തിരിപ്പ് കേന്ദ്രമാണ് ഒരുക്കിരിക്കുന്നത്.

രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് എസ്എടിയില്‍ 35 ലക്ഷം രൂപ വിലയുള്ള പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എച്ച്എല്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ രോഗികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇത് സൗജന്യമായാണ് നല്‍കുന്നത്.

അത്യാധുനിക ഹീമോഫീലയ ക്ലിനിക്കിന് സര്‍ക്കാര്‍ 35 ലക്ഷം മുടക്കി പുതിയ സംവിധാനം ഒരുക്കിവരികയാണ്. എസ്എടിയിലെ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രറി സ്ഥലപരിമിതിയുളള സ്ഥലത്തായിരുന്നു മുമ്പ് പ്രവര്‍ത്തിച്ചിരുന്നത്. 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നവീകരിച്ച് ലൈബ്രറി ഡിസീസ് കോഡ് അനുസരിച്ച് ക്രമീകരിച്ചത്.

ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ച കുട്ടികള്‍ക്കായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരംഭിച്ച മിഠായി പദ്ധതിയുടെ ഭാഗമായാണ് മിഠായി ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കുട്ടികള്‍ക്ക് ഇന്‍സുലിന്‍, കുത്തിവയ്ക്കാനുളള പേന, ഗ്ലൂക്കോമീറ്ററും അതിന്റെ സ്ട്രിപ്പുകളും തുടങ്ങി ഇന്‍സുലിന്‍ പമ്പ് വരെ നല്‍കുവാനാവും.