വിലക്കയറ്റം: നേരിട്ടുള്ള സംഭരണത്തിന് സഹായമഭ്യർഥിച്ച് മഹരാഷ്ട്രക്കും തമിഴ്നാടിനും മുഖ്യമന്ത്രി കത്തയച്ചു

post

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങൾ മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കർഷകരിൽ നിന്നും കാർഷികോൽപ്പന്നം  കൈകാര്യം ചെയ്യുന്ന സംഘടനകളിൽ നിന്നും നേരിട്ട് സംഭരിക്കുന്നതിന് കേരളം ഊർജിത ശ്രമം ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ഉൽപ്പന്നങ്ങൾ കേരള ഏജൻസികൾ വഴി സംഭരിക്കുന്നതിന്  സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു.

സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ് എന്നീ ഏജൻസികൾ വഴി കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന്  മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സവാളയുടെയും മറ്റും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.