ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

post

മരണമടഞ്ഞവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു

പാലക്കാട്: വാളയാർ ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം നടപ്പാക്കുമെന്ന് പട്ടികജാതി- പട്ടികവർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. അഞ്ചു പേർ വിഷമദ്യം കഴിച്ച് മരിച്ച ചെല്ലങ്കാവ് കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചെല്ലങ്കാവ് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് ഉടനെ പൂർത്തിയാക്കുന്നതിനു ഒരു കോടി രൂപ പട്ടികവർഗ വികസന വകുപ്പ് നിർമിതി കേന്ദ്രത്തിന് ഇതിനോടകം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോളനി വികസനത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കൃത്യമായി വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോളനി നിവാസികളുടെ കൈവശമുള്ള ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പരമാവധി ഉത്പ്പാദനം ലഭ്യമാക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പശു വളർത്തൽ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രൂപം കൊടുക്കും. കോളനിയിലുള്ളവർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരിച്ച ശിവന്റെ മക്കളായ സിബിൻ, സിബു, സിജിത എന്നിവരെ സന്ദർശിക്കുകയും ഇവർക്ക് വേണ്ട മുഴുവൻ സഹായവും ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. മുൻപ് നല്ലേപ്പള്ളിയിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഹോമിലേക്ക് കുട്ടികളെ മാറ്റിയെങ്കിലും കുട്ടികളുടെ ആവശ്യപ്രകാരം ഊരുമൂപ്പൻ വിശ്വനാഥന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ കഴിയുന്നത്. ഇവരെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശിപ്പിച്ചു മികച്ച വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി -പട്ടികവർഗ കോളനികളിൽ അനധികൃത മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് എക്സൈസും പോലീസും ആവശ്യമായ നടപടികൾ എടുത്തിരുന്നു. ഇതു മറികടന്ന് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ഊരുമൂപ്പന്റെയും വാർഡ് അംഗത്തിന്റെയും നേതൃത്വത്തിൽ കഠിനമായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു മാസത്തിലേറെയായി എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. എക്സൈസ് നടത്തിയ പരിശോധനയിൽ 80 കിലോഗ്രാം കഞ്ചാവ്, 26 കിലോഗ്രാം പുകയില ഉത്പന്നം, 24.4 ലിറ്റർ അരിഷ്ടം, 50 ലിറ്റർ ചാരായം, 5449 ലിറ്റർ വാഷ്, 34 ലിറ്റർ സ്പിരിറ്റ്, ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്കർ 565 ലിറ്റർ, 1176 ലിറ്റർ കള്ള്, 20 കഞ്ചാവ് ചെടികളും 17 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഒരു മാസത്തിനിടയിൽ 150 അബ്‌കാരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 142 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

വിഷമദ്യം കഴിച്ച് മരണപ്പെട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടറും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറും മന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ മേഖലയിൽ ശക്തമായ ബോധവത്ക്കരണം സംബന്ധിച്ച് എക്സൈസ് വകുപ്പ് മന്ത്രിയോട് സംസാരിക്കുകയും കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, സുഭാഷ് ചന്ദ്രബോസ്, എസ്.ബി രാജു, സുരേഷ്, വാർഡ് അംഗം തങ്കം, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളായ രമേശ്, എൽ.ഗോപാലൻ, എക്സൈസ്, പോലീസ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം കോളനിയിലെത്തി. ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ കമലം എന്ന വീട്ടമ്മയെയും മന്ത്രി സന്ദർശിച്ചു. മദ്യം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ കമലം ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.