എസ്.എ.ടി.യില്‍ 70 ലക്ഷത്തിന്റെ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം

post

* കെ.എ.എസ്.പി. കൗണ്ടര്‍, മിഠായി ക്ലിനിക്ക്, നവീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍

* മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗം, ഒ.പി, മറ്റ് അനുബന്ധ സംവിധാനങ്ങളും ചൊവ്വാഴ്ച (ജനുവരി 14) ആരോഗ്യ  മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സഹകരണ, ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
എസ്.എ.ടി. ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒ.പി.യുടെ സ്ഥാനത്ത് 70 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ പീഡിയാട്രിക് ഒ.പി.യുടെ തൊട്ടടുത്തുതന്നെ അത്യാഹിത വിഭാഗവും സജ്ജമാകുകയാണ്. നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി, കെ.എ.എസ്.പി. കൗണ്ടര്‍, മിഠായി ക്ലിനിക്ക്, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12 മണിക്ക് എസ്.എ.ടി. ആശുപത്രി മാതൃശിശു സംരക്ഷണ മന്ദിര അങ്കണത്തിലാണ് (ഗൈനക്ക് ഒ.പി.യുടെ മുന്‍വശം) നടക്കുന്നത്. ഒന്നേകാല്‍ കോടിയോളം രൂപ ചെലവഴിച്ചാണ് എസ്.എ.ടി.യില്‍ ഈ സംവിധാനങ്ങളൊരുക്കുന്നത്.
സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന പീഡിയാട്രിക് വിഭാഗത്തില്‍ ഇതോടെ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നത്. എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നല്‍കിയത്. എസ്.എടി. ആശുപത്രി ഉള്‍പ്പെടെയുളള മെഡിക്കല്‍ കോളേജിന്റെ നവീകരണങ്ങള്‍ക്കായി 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. ഇതില്‍ എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്കും വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടമായ 58.37 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മെഡിക്കല്‍ കോളേജ് പ്രവേശനകവാടം മുതല്‍ എസ്.എ.ടി. ആശുപത്രി വരെയുള്ള റോഡുകള്‍ വിപുലീകരിക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ പ്രധാന ചികിത്സാ വിഭാഗങ്ങളായ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, നിയോനാറ്റോളജി, റീപ്രൊഡക്ടീവ് മെഡിസിന്‍ എന്നിവയില്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥാപിക്കുകയും പുതിയ തസ്തികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പി.ജി. കോഴ്‌സുകള്‍ ആരംഭിച്ചു. കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ട്ീച്ചര്‍ വ്യക്തമാക്കി.
അത്യാധുനിക സൗകര്യങ്ങളോടെയാണ് പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. ശീതീകരിച്ച അത്യാഹിത വിഭാഗത്തില്‍ മൂന്നു എമര്‍ജന്‍സി കിടക്കകളും അത്യാവശ്യഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുളള ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്ററും മോണിറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. സാരമായ രോഗങ്ങളും ആന്തരിക രക്തസ്രാവവും അത്യാഹിത വിഭാഗത്തില്‍ വച്ച് തന്നെ കണ്ടെത്താനായി പോര്‍ട്ടബിള്‍ സ്‌കാനിംഗ് മെഷീനും സജ്ജമാക്കി. ഇതിലൂടെ അടിയന്തിര ചികിത്സ കാലതാമസം കൂടാതെ ലഭ്യമാക്കുവാനും രോഗിയെ കാലതാമസം കൂടാതെ ഷിഫ്റ്റ് ചെയ്യുവാനും സാധിക്കുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിശാലമായ കാത്തിരുപ്പ് കേന്ദ്രമാണ് ഇതോടനുബന്ധിച്ച് ഒരുക്കിരിക്കുന്നത്. ടി.വി., കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ എന്നിവ പുതിയതായി നിര്‍മ്മിച്ച കാത്തിരുപ്പ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഒരു രോഗി എത്തുമ്പോള്‍ തന്നെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയിലേക്ക് തിരിച്ചുവിട്ട് ഉടന്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സമ്പ്രദായവും അത്യാഹിത വിഭാഗത്തില്‍ ഒരുക്കിയിട്ടുണ്ട്. വയറിളക്കമുള്ള രോഗികള്‍ക്ക് നിരീക്ഷണമുറി ഇവിടെ സജജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഒരുദിവസം വരെ ചികിത്സിക്കുകയും ചെയ്യാം. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് എസ്.എ.ടി.യില്‍ 35 ലക്ഷം രൂപ വിലയുള്ള പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എച്ച്.എല്‍.എല്‍. സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ രോഗികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇത് സൗജന്യമായാണ് നല്‍കുന്നത്.
അത്യാധുനിക ഹീമോഫീലയ ക്ലിനിക്കിന് സര്‍ക്കാര്‍ 35 ലക്ഷം മുടക്കി പുതിയ സംവിധാനം ഒരുക്കിവരികയാണ്. അതിനാല്‍ ഹീമോഫീലിയ ക്ലിനിക് നടത്തുവാനായി എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി നിര്‍മ്മിച്ച് നല്‍കിയ കെട്ടിടം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കെ.എ.എസ്.പി.) ഓഫീസിനായി നവീകരിച്ചു. എസ്.എ.ടി.യിലെ മെഡിക്കല്‍ റെക്കാര്‍ഡ് ലൈബ്രറി സ്ഥലപരിമിതിയുളള സ്ഥലത്തായിരുന്നു മുമ്പ് പ്രവര്‍ത്തിച്ചിരുന്നത്. 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നവീകരിച്ച് ലൈബ്രറി ഡിസീസ് കോഡ് അനുസരിച്ച് ക്രമീകരിച്ചിട്ടുളളത്.
ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ച കുട്ടികള്‍ക്കായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരംഭിച്ച മിഠായി പദ്ധതിയുടെ ഭാഗമായാണ് മിഠായി ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കുട്ടികള്‍ക്ക് ഇന്‍സുലിന്‍, കുത്തിവയ്ക്കാനുളള പേന, ഗ്ലൂക്കോമീറ്ററും അതിന്റെ സ്ട്രിപ്പുകളും തുടങ്ങി ഇന്‍സുലിന്‍ പമ്പ് വരെ നല്‍കുവാന്‍ ഈ ക്ലിനിക്കിലൂടെ സാധിക്കും

sat