നെല്ലുസംഭരണം : ജില്ലയില്‍ ഇതുവരെ 23 സഹകരണ സംഘങ്ങള്‍ കരാര്‍ ഒപ്പുവെച്ചു

post

പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ലുസംഭരണത്തിനായി ഇതുവരെ 23 സഹകരണ സംഘങ്ങള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പുവെച്ചു. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ബാക്കി 12 സഹകരണ സംഘങ്ങള്‍ ഇന്ന്‌ (ഒക്ടോബര്‍ 21) കരാര്‍ ഒപ്പു വെക്കുമെന്ന് ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അനിത ടി.ബാലന്‍ അറിയിച്ചു.

കണ്ണമ്പ്ര, നല്ലേപ്പിള്ളി, എലപ്പുള്ളി, പൊല്‍പ്പുള്ളി, നെന്മാറ, അയിലൂര്‍, പെരുമാട്ടി, എലവഞ്ചേരി, പുതുപ്പരിയാരം, വിളയഞ്ചാത്തന്നൂര്‍, തടുക്കശ്ശേരി, പുതുക്കോട്, പല്ലശ്ശന, മീനാക്ഷിപുരം മൂലത്തറ, മുണ്ടൂര്‍, കോട്ടായി, കൊല്ലങ്കോട്, പട്ടഞ്ചേരി, കൊടുവായൂര്‍, മാത്തൂര്‍ തണ്ണിരങ്കാട്, മുതലമട, ആലത്തൂരിലെ രണ്ട് സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവയാണ് ഇതുവരെ സപ്ലൈകോയുമായി കരാര്‍ ഒപ്പിട്ട സഹകരണ സംഘങ്ങള്‍. ഇതില്‍ നേരത്തെ ഒപ്പുവെച്ച മുണ്ടൂര്‍, ആലത്തൂര്‍, ചിറ്റൂര്‍, പെരുമാട്ടി സേവന സഹകരണ ബാങ്കുകള്‍ പാടശേഖരങ്ങളില്‍ നിന്നും നെല്ല് ഏറ്റെടുത്തു തുടങ്ങി. ബാക്കിയുള്ളവ പാടശേഖരം അനുവദിക്കുന്ന ഉടന്‍ തന്നെ സംഭരണം ആരംഭിക്കും. ആലത്തൂരില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ, മുണ്ടൂരില്‍ കെ.വി.വിജയദാസ് എം.എല്‍.എ, നല്ലേപ്പിള്ളിയില്‍ മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ഇ.എന്‍. സുരേഷ് ബാബു, പെരുമാട്ടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മാരിമുത്തു എന്നിവര്‍ നെല്ലുസംഭരണത്തോടനുബന്ധിച്ചു നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

നെല്ല് കിലോയ്ക്ക് 27.48 രൂപ പ്രകാരമാണ് സംഭരിക്കുന്നത്. ജില്ലയില്‍ പാഡി കോ, ഓയില്‍ ഫാം ലിമിറ്റഡ് എന്നീ സര്‍ക്കാര്‍ മില്ലുകളും മൂന്ന് സ്വകാര്യ മില്ലുകളും നിലവില്‍ നെല്ല് സംഭരണം തുടരുന്നുണ്ട്. സഹകരണ സംഘങ്ങള്‍ കൂടി സംഭരണം ഏറ്റെടുക്കുന്നതോടെ നെല്ല് സംഭരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാകുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി. കൃഷ്ണകുമാരി അറിയിച്ചു.

സപ്ലൈകോയുമായുള്ള കരാര്‍ വ്യവസ്ഥ പ്രകാരം സഹകരണ സംഘങ്ങള്‍ക്ക് നെല്ല് സംഭരണത്തിന് ബാങ്ക് ഗ്യാരണ്ടി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വേണ്ട. എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ മില്ലുകള്‍ക്ക് ഇത് ബാധകമാണ്.