പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 20 പദ്ധതികള്‍ക്ക് തുടക്കമായി

post

തിരുവനന്തപുരം : പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിനു കീഴില്‍ ഇരുപത് പദ്ധതികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ നൂറു ദിനം കൊണ്ട് 3060 പേര്‍ക്ക് തൊഴില്‍, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍, കാഞ്ഞങ്ങാട്, തലശ്ശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂര്‍ എന്നീ പുതിയ ഓഫീസുകള്‍ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനു കീഴില്‍ 1500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്‍ഷിക മേഖലാ വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്നു.

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ കോട്ടയത്ത് മത്സര പരീക്ഷ പരിശീലന കേന്ദ്രം, കോവിഡ് ബാധിച്ച 500 കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായ വിതരണം എന്നിവയ്ക്ക് തുടക്കമായി. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി കോടാലിപ്പാറയില്‍ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍, കാസര്‍ഗോഡ് ബേഡഡുക്കയില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, കുറ്റിക്കോല്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, ഇരിട്ടിയിലുള്ള ആറളം ഫാം ഉല്പന്ന ഷോറൂമായ തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ്, കേരള സ്റ്റേറ്റ് ട്രൈബല്‍ അറ്റ്‌ലസ് പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പദ്ധതികള്‍.

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് മരുതോങ്കരയില്‍ നിര്‍മ്മിച്ച ഡോ.ബി.ആര്‍. അംബേദ്കര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ എന്നീ പൂര്‍ത്തികരിച്ച പദ്ധതികളും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ശിലാസ്ഥാപനവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ 18 പട്ടികജാതി കോളനികള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു