നിയമവാഴ്ച ഉറപ്പാക്കുന്നതിനൊപ്പം പൊതുസേവകരെന്ന ധാരണയും വേണം; മുഖ്യമന്ത്രി

post

തിരുവനന്തപുരം: നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനൊപ്പം പോലീസിന് പൊതുജനസേവകരാണെന്ന ധാരണയുമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന് മറ്റുദ്യോഗസ്ഥരില്‍നിന്ന് വ്യത്യസ്തരായി കുറ്റാന്വേഷണം നടത്താനും ക്രമസമാധാനം പാലിക്കാനും നാടിന്റെ നിയമക്രമം ശരിയായി പാലിച്ചുപോകാനുമുള്ള ഉത്തരവാദിത്തമുണ്ട്. അതില്‍ വിട്ടുവീഴ്ച പാടില്ല. അതേസമയം സമൂഹത്തോട് നല്ല പ്രതിബദ്ധതയോടെ നീങ്ങാനുമാകണം. സര്‍വീസ് ജീവിതത്തിലുനീളം ഈ നിലപാട് പാലിച്ചുപോരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നും വിവിധ പോലീസ് ബറ്റാലിയനുകളില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെ വിവിധ ബറ്റാലിയനുകളിലായി നടന്നിരുന്നതിനാല്‍ പരിശീലനത്തിന് ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. തൃശൂര്‍ ആസ്ഥാനമായി ഇന്റഗ്രേറ്റഡ് പോലീസ് ട്രെയിനിംഗ് സെന്ററിന് രൂപം നല്‍കിയതോടെയാണ് ഇക്കാര്യത്തില്‍ മാറ്റംവരുന്നത്. ഈ സെന്ററിലും കേരള പോലീസ് അക്കാദമി, എസ്.എ.പി, എം.എസ്.പി, ആര്‍.ആര്‍.എഫ്, കെ.എ.പി ഒന്നുമുതല്‍ അഞ്ചുവരെ ബറ്റാലിയനുകള്‍ എന്നിവിടങ്ങളായി ഏകീകൃതമായ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചാണ് ഇറങ്ങുന്നത്.

ഈ പരിശീലനപരിപാടി കേരള പോലീസിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. സാമൂഹ്യ ജീവിതം കലുഷമായ സാഹചര്യത്തില്‍ 2279 പേരുടെ പരിശീലനം ഒരേസമയം പൂര്‍ത്തിയാക്കി പുറത്തിറങ്ങുക നിസ്സാരമല്ല. പരിശീലനത്തിനിടെയാണ് മഹാമാരിയെ നേരിടേണ്ടിവന്നത് മികച്ച അവസരമായി കാണണം. ലോക്ക്ഡൗണ്‍ കാലത്ത് ട്രെയിനികളെ അവരുടെ മാതൃസ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രീ പോലീസ് ഡ്യൂട്ടിക്ക് നിയോഗിച്ചത് ഈ ലക്ഷ്യം കൂടി മനസില്‍വെച്ചാണ്. ഡ്യൂട്ടിയോടൊപ്പം സാമൂഹ്യരംഗത്ത് ചെയ്യാവുന്നവ കൂടി നിറവേറ്റാവുന്ന അവസരമാണ് ലഭിച്ചത്.

മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനം ജനങ്ങള്‍ക്കൊപ്പം നിന്നുള്ളതാണ്. സര്‍വീസ് കാലയളവ് മുഴുവന്‍ ജനങ്ങളോടൊപ്പം ഏതുരീതിയില്‍ കഴിയണമെന്നതിന്റെ തുടക്കമായി ഈ പരിശീലന കാലയളവിനെ എടുക്കണം. ഇത്ര വലിയ അനുഭവം നിങ്ങള്‍ക്ക് മുമ്പ് പരിശീലനം ലഭിച്ച ആര്‍ക്കും കിട്ടിയിരിക്കാനിടയില്ല.

സമൂഹത്തെ പ്രധാനമായി കണ്ടുകൊണ്ടുള്ള പരിശീലന രീതിയാണിപ്പോള്‍. അതിന്റേതായ മാറ്റം മൊത്തത്തില്‍ പോലീസ് സേനയില്‍ കാണാനുമാകും. ആയിരക്കണക്കിന് അംഗങ്ങളുള്ള സേന എന്ന നിലയ്ക്ക് ഒറ്റപ്പെട്ട സംഭവങ്ങള്‍ നാമാരും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉണ്ടാകുന്നുവെന്നത് നാം എപ്പോഴും ഓര്‍ക്കണം.

എപ്പോഴും നല്ലൊരു പോലീസ് ഉദ്യോഗസ്ഥനായി നില്‍ക്കാനാണ് ശ്രമിക്കേണ്ടത്. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് വലിയൊരു കളരിയാണ് കോവിഡ്കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലൂടെ ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ബറ്റാലിയനുകളിലായി 2279 പേരാണ് ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നത്. ഇതില്‍ 300ല്‍ അധികംപേര്‍ ബിരുദധാരികളും ബിരുദാനന്തരബിരുദധാരികളുമാണ്. 152 പേര്‍ ബിരുദാനന്തരബിരുദധാരികള്‍, 25 എം.ബി.എക്കാര്‍ ഒക്കെ ഈ പട്ടികയിലുണ്ട്. പോലീസ് സേനയുടെ അടുത്തകാലത്തെ നിയമനങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഉന്നത ബിരുദധാരികളും സാങ്കേതികവിദഗ്ധരും എല്ലാം ഒരുപാട് ചേരുന്നതായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡി.ജി.പി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ, ഡിഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവര്‍ പോലീസ് അക്കാദമിയില്‍ സല്യൂട്ട് സ്വീകരിച്ചു.

തൃശൂര്‍ കേരള പോലീസ് അക്കാദമി ആസ്ഥാനമായ ഐ.പി.ആര്‍.ടി.സിയിലും വിവിധ സായുധ പോലീസ് ബറ്റാലിയനുമായി പരിശീലനം തുടങ്ങിയ സേനാംഗങ്ങളാണ് ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

ഇവരില്‍ കെ.എ.പി-ഒന്നില്‍ 118 പേരും, കെ.എ.പി-രണ്ടില്‍ 256 പേരും, കെ.എ.പി-മൂന്നില്‍  238 പേരും, കെ.എ.പി-നാലില്‍ 242 പേരും, കെ.എ.പി-അഞ്ചില്‍ 117 പേരും, എം.എസ്.പിയില്‍ നിന്നും 343 പേരും, എസ്.എ.പിയില്‍ നിന്ന് 222 പേരും, ആര്‍.ആര്‍.ആര്‍.എഫില്‍ 117 പേരും, കേരള പോലീസ് അക്കാദമിയില്‍ 319 പേരും, ഐ.പി.ആര്‍.ടി.സിയില്‍ 308 പേരുമാണ് പരിശീലനം പൂര്‍ത്തിയാക്കുന്നത്. ഇവരില്‍ കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 21 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുമുണ്ട്.   ഇതിനു മുമ്പ് ഇത്രയധികം പേരുടെ പരിശീലനം ഏകീകൃതമായി നടന്നിട്ടില്ല.

പരിശീലനം കഴിഞ്ഞ 2279 ട്രെയിനികളില്‍ എം.ടെക് ബിരുദമുള്ള 19 പേരും, ബി.ടെക് ബിരുദമുള്ള 306 പേരും, എം.ബി.എ ബിരുദമുള്ള  26 പേരും, വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ള 173 പേരും, ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള 9 പേരും, ബിരുദവും ബി.എഡും ഉള്ള 13 പേരും, ബിരുദം ഉള്ള 1084 പേരും, ഡിപ്ലോമ ഉള്ള 138 പേരും, ഐ.ടി.ഐ യോഗ്യതയുള്ള 19 പേരും, ബി.സി.എ ബിരുദം ഉള്ള 10 പേരും, ബി.ബി.എ ബിരുദം ഉള്ള രണ്ടു പേരും, പ്ലസ്ടു യോഗ്യതയുള്ള 480 പേരും ഉണ്ട്.

ട്രെയിനിംഗ് കാലത്ത് തന്നെ അവരവരുടെ മാതൃ പോലീസ് സ്റ്റേഷന്റെ ഭാഗമായി ജനമൈത്രി വോളണ്ടിയര്‍ ഡ്യുട്ടി ചെയ്യാനും ഈ ബാച്ചിന് അവസരം ലഭിച്ചു. പോലീസ് സ്റ്റേഷനിലെ കോവിഡ് ഡ്യൂട്ടിയോടൊപ്പം തന്നെ ഓണ്‍ലൈന്‍ വഴി ഇന്‍ഡോര്‍ ക്ലാസ്സുകള്‍, ഔട്ട്‌ഡോര്‍ ക്ലാസ്സുകള്‍, യോഗ, ആയുധ പരിശീലനം, ഫീല്‍ഡ് ക്രാഫ്റ്റ്, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ്സുകളും ഇവര്‍ക്ക് നല്‍കി.

കളരി, യോഗ, കരാട്ടെ, ഡ്രൈവിങ് എന്നിവയില്‍ പരിശീലനം നല്‍കി. കേരള പോലീസില്‍ ഉപയോഗിച്ച് വരുന്ന ആധുനിക ആയുധങ്ങളുടെ  പരിശീലനവും, ഫയറിങ് പരിശീലനവും നല്‍കി.

ഐപിസി, സിആര്‍പിസി, കേരള പോലീസ്  ആക്ട്, ഭരണഘടന തുടങ്ങിയ നിയമ വിഷയങ്ങളിലും ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി, ഫോറന്‍സിക് മെഡിസിന്‍, ദുരന്ത നിവാരണം, സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കല്‍, പ്രഥമ ചികിത്സ എന്നിവയിലെ വിദഗ്ദ്ധരുടെ ക്ലാസ്സുകളും പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് ലഭിച്ചു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് പൗരന്റെ അന്തസ്സിനു കാവലാളായി നിയമവാഴ്ച നടപ്പിലാക്കാന്‍ പര്യാപ്തരാക്കുന്ന പരിശീലനമാണ് ലഭ്യമാക്കിയത്.