റോഡിലെ കുരുക്കില്‍ പെടാതെ എ. സി. ബോട്ടില്‍ യാത്ര ചെയ്യാം

post

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന എ.സി. അതിവേഗ ബോട്ടുകള്‍ വീണ്ടും സര്‍വീസിനൊരുങ്ങുന്നു. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏല്‍ക്കാതെ, ഒന്നര മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ പ്രത്യേകത. 

എറണാകുളം - വൈക്കം, ആലപ്പുഴ- കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ. സി. ബോട്ടുകളുള്ളത്. എറണാകുളം റൂട്ടില്‍ 2018ല്‍ തുടങ്ങിയ എ. സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതല്‍ റൂട്ടുകളില്‍ എ. സി ബോട്ട് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ആലപ്പുഴയില്‍ ആരംഭിച്ചു. വിനോദസഞ്ചാരികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് പുനരാരംഭിക്കുക.

ഒരു ബോട്ടില്‍ 120 പേര്‍ക്ക് യാത്ര ചെയ്യാം. ബസിലേതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനാകും എന്നതാണ് എസി ബോട്ടുകളുടെ പ്രത്യേകത. 40 സീറ്റുകള്‍ എസിയും 80 എണ്ണം നോണ്‍ എസിയുമാണ്. എറണാകുളം  വൈക്കം റൂട്ടില്‍ എസി യാത്രയ്ക്ക് 80 രൂപയും നോണ്‍ എസിയ്ക്ക് 40 രൂപയുമാണ് ഈടാക്കുന്നത്. ആലപ്പുഴ  കോട്ടയം റൂട്ടില്‍ എസി യാത്രക്കാര്‍ക്ക് 100 രൂപയും നോണ്‍ എസിക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണ ബോട്ടുകള്‍ മണിക്കൂറില്‍ 13-14 കിലോമീറ്റര്‍ വേഗതയില്‍  സഞ്ചരിക്കുമ്പോള്‍ എസി ബോട്ടുകള്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും.

കോട്ടയത്ത് നിന്ന് രാവിലെ 7.30 ന് പുറപ്പെട്ട് 9.30 ന് ആലപ്പുഴയില്‍ എത്തുന്ന തരത്തിലും വൈകിട്ട് 5.30 ന് ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട് കോട്ടയത്ത് 7.30നും എത്തുന്ന തരത്തിലുമാണ് പാസഞ്ചര്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് റോഡിലെ ഗതാഗത തടസ്സങ്ങളില്‍പ്പെടാതെ കുറഞ്ഞ സമയംകൊണ്ട് ആലപ്പുഴയില്‍ എത്താനാകും. ആലപ്പുഴക്കും കോട്ടയത്തിനുമിടയില്‍ പുഞ്ചിരി, മംഗലശ്ശേരി, കമലന്റെ മൂല, കൃഷ്ണന്‍കുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ച് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

രാവിലെയും വൈകിട്ടും ഉള്ള പാസഞ്ചര്‍ സര്‍വീസുകള്‍ക്കിടയിലെ സമയം ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണല്‍, തണ്ണീര്‍മുക്കം ബണ്ട് വഴി ഉച്ചക്ക് കുമരകം പക്ഷി സങ്കേതത്തില്‍ എത്തിയ ശേഷം മടങ്ങുന്ന തരത്തില്‍ രണ്ട് ട്രിപ്പുകളായിട്ടാണ് വിനോദ സഞ്ചാരികള്‍ക്കുള്ള സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാതിരാമണല്‍, കുമരകം, പക്ഷി സങ്കേതം എന്നിവിടങ്ങളിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിന് അവസരം ഒരുക്കുന്ന രീതിയിലാണ് ഈ ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ കുമരകം ടിക്കറ്റ് നിരക്ക് എസിക്ക് 300 രൂപയും നോണ്‍ എസിക്ക് 200 രൂപയുമാണ് .

ലൈഫ് ജാക്കറ്റ് അടക്കം എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ബോട്ടില്‍ രണ്ട് ലാസ്‌കര്‍, എന്‍ജിന്‍ ഡ്രൈവര്‍, സ്രാങ്ക്, ടെക്‌നിക്കല്‍ സ്റ്റാഫ് തുടങ്ങി അഞ്ച് ജീവനക്കാരുണ്ട്. ആലപ്പുഴയിലെ ബോട്ടില്‍ കുടുംബശ്രീയുടെ സഹായത്തോടെ ഒരു ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.