100 സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൈറ്റ് കൈമാറി

post

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായി 100 സ്‌കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറി. അഞ്ച് കോടി രൂപ വീതം ചെലവഴിച്ച് 141 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ആദ്യ പദ്ധതിക്ക് കീഴില്‍ 67 സ്‌കൂളുകളുടെയും മൂന്ന് കോടി വീതം ചെലവഴിച്ച് 33 സ്‌കൂളുകളുടെയും നിര്‍മാണമാണ് പൂര്‍ത്തിയാക്കി കൈമാറിയത്. 100 സ്‌കൂളുകളിലായി മൊത്തം 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ 1617 ക്ലാസ്/സ്മാര്‍ട്ട് റൂമുകളും, 248 ലാബുകളും, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കളഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമായതായി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കിഫ്ബി ധനസഹായത്തോടെയും അതിനുപരി വരുന്ന തുക എം.എല്‍.എ ഫണ്ടുള്‍പ്പെടെ ഉപയോഗിച്ചുമാണ് ഏകദേശം 434 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൈറ്റ് പൂര്‍ത്തിയാക്കിയത്.  

ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ മലപ്പുറം ജില്ലയിലാണ്, 15 എണ്ണം. കണ്ണൂര്‍ ജില്ലയില്‍ 14 സ്‌കൂളുകളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 12 സ്‌കൂളുകള്‍ വീതവും കൈമാറി. എറണാകുളം ജില്ലയില്‍ 10 ഉം കൊല്ലത്ത് ഒന്‍പതും തൃശൂരില്‍ എട്ടും കോട്ടയത്ത് ആറും കാസര്‍ഗോഡ് നാലും ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മൂന്ന് വീതം സ്‌കൂളുകളും വയനാട് ജില്ലയില്‍ ഒരു സ്‌കൂളും കൈമാറി.

അഞ്ച് കോടിയുടെ നാല് സ്‌കൂളുകളുടേയും മൂന്ന് കോടിയുടെ 20 സ്‌കൂളുകളുടേയും ഉള്‍പ്പെടെ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിക്കും.