വിഴിഞ്ഞം തുറമുഖം പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 30)

post

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് (സെപ്റ്റംബര്‍ 30) വൈകിട്ട് മൂന്നിന് നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് പോര്‍ട്ട് ഓപ്പറേഷന്‍സ് ബില്‍ഡിംഗ് അനിവാര്യമാണ്. തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും ഇവിടെയാണ് നടക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തുന്നത്.

തുറമുഖത്തിന്റെ ഭാഗമായ പുലിമുട്ടിന്റെ 676 മീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. കണ്ടെയ്നര്‍ ബെര്‍ത്തുകളുടെ പൈലിംഗ് പൂര്‍ത്തിയായി. ബീമുകള്‍ ഘടിപ്പിച്ച് സ്ളാബുകള്‍ നിരത്തുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. തുറമുഖത്ത് എട്ട് കണ്ടെയ്നര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് വേണ്ടത്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ജപ്പാനില്‍ നിര്‍മിച്ച മൂന്ന് ടഗ് ബോട്ടുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. നാലാമത്തെ ടഗിന്റെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. പുലിമുട്ടിന്റെ നിര്‍മാണം പുരോഗമിക്കുന്ന മുറയ്ക്ക് ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മാണവും ആരംഭിക്കും.

തിരുവനന്തപുരം - നാഗര്‍കോവില്‍ റെയില്‍ പാതയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന പദ്ധതിക്കായി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനുമായി തുറമുഖ കമ്പനി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ ദക്ഷിണ റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.