പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനത്തില്‍ സര്‍ക്കാരിന്റേത് മറ്റൊരു സര്‍ക്കാരും കാണിക്കാത്ത സമീപനം: മന്ത്രി എ.കെ ബാലന്‍

post

പാലക്കാട്  : മറ്റൊരു സര്‍ക്കാരും സ്വീകരിക്കാത്ത സമീപനമാണ് പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠന രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന്  മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും അഗളിയിലെ  പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണോദ്ഘാടനവും പരിപാടിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍ ഭൂരിപക്ഷവും താമസിച്ചു പഠിക്കുന്നത് പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, എം.ആര്‍.എസ് ഹോസ്റ്റലുകളിലാണ്. 14,000 ത്തോളം കുട്ടികളാണ് ഒന്‍പത് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും 20 മോഡല്‍ റെസിഡന്‍സ് സ്‌കൂളുകളിലും 105 പ്രീമെട്രിക് ഹോസ്റ്റലുകളിലുമായി താമസിച്ച് പഠിക്കുന്നത്. ഇത്തരം ഹോസ്റ്റലുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം. എം ആര്‍ എസ്സുകളിലും 100 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 34 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള നടപടി സ്വീകരിച്ചു. 13 എണ്ണം ഇതിനകം പൂര്‍ത്തിയാക്കി. ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകള്‍, ഓരോ പോസ്റ്റ് മെട്രിക്, മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍, എം ആര്‍ എസ്, മൂന്നു എം ആര്‍ എസുകള്‍ക്ക് പ്ലസ് ടു ബ്ലോക്ക്, ഹോസ്റ്റല്‍ എന്നിവയാണ് പൂര്‍ത്തീകരിച്ചത്. 10 സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇവയില്‍ അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകള്‍, ഓരോ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഐടി അക്കാദമിക് ബ്ലോക്ക്, എം ആര്‍ എസ്, മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ തുടങ്ങിയവ ഉള്‍പ്പെടും. രണ്ടു പ്രീമെട്രിക് ഹോസ്റ്റല്‍, ഏഴ് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഒരു എം ആര്‍ എസ്, ഒരു യൂത്ത് ഹോസ്റ്റല്‍ ഉള്‍പ്പെടെ 11 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി പ്രതിമാസ അലവന്‍സ് ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 4500 രൂപയാണ് നല്‍കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട 2376 പേര്‍ക്ക് നൈപുണ്യ വികസന പരിശീലനത്തോടെ തൊഴില്‍ നല്‍കുകയും 360 പേര്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.  പട്ടികവര്‍ഗ വികസന വകുപ്പ് 12 ഏജന്‍സികള്‍ മുഖേന 27 തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ 3760 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പു വരുത്തി. ഇതിനുപുറമേ പട്ടികവര്‍ഗ മേഖലയില്‍ വകുപ്പ് നടപ്പാക്കിയ ഗോത്ര ബന്ധു, സാമൂഹിക പഠനമുറി, ഗോത്ര ജീവിക തുടങ്ങിയ പദ്ധതികളിലെല്ലാം കൂടി 5000 ത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി.

ആദിവാസികള്‍ കൂടുതലുള്ള ജില്ലയെന്ന നിലയില്‍ വയനാടിനു പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. വയനാട് സുഗന്ധഗിരിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ കോളേജിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ആദ്യ മോഡല്‍ റസിഡന്‍ഷ്യല്‍ കോളേജായി ഇത് മാറും. അതുപോലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കരികുറ്റിയില്‍ 100 കുട്ടികള്‍ താമസിച്ചു പഠിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട്ടില്‍ തന്നെ പ്ലസ് ടു ഹോസ്റ്റല്‍, 500 ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിച്ചു പഠിക്കുന്ന പൂക്കോട്ട് എം ആര്‍ എസ് എന്നിവ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു.