മധുരഗ്രാമം പദ്ധതിക്ക് വടക്കേക്കര പഞ്ചായത്തില്‍ തുടക്കമായി

post

എറണാകുളം: എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മധുര ഗ്രാമം പദ്ധതിക്ക് വടക്കേക്കരയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് നിര്‍വ്വഹിച്ചു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നടാനാവശ്യമായ മധുരക്കിഴങ്ങ് വള്ളികളുടെ (തലകള്‍) വിതരണം പുരോഗമിക്കുകയാണ്. ആദ്യഘട്ടം എന്ന നിലയില്‍ 8000 ത്തോളം വള്ളികള്‍ വിതരണം ചെയ്തു. മൂന്ന് മാസം കൊണ്ട് പഞ്ചായത്തിലെ വീട്ടുമുറ്റങ്ങളില്‍ മധുരക്കിഴങ്ങ് വിളയിച്ചെടുക്കുവാന്‍ കഴിയും.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജി. ബൈജു പദ്ധതി വിശദീകരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി പദ്ധതി നടപ്പിലാക്കുന്നത്. മധുരഗ്രാമം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് മട്ടുപ്പാവിലും, മടപ്ലാത്തുരുത്ത് പടിഞ്ഞാറ് വാര്‍ഡിലും മധുരക്കിഴങ്ങ് നടീല്‍ ഉദ്ഘാടനവും നടന്നു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എന്‍.സി ഹോച്ച്മിന്‍, മേഴ്‌സി സനല്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം.ഡി മധുലാല്‍, കെ.വി പ്രകാശന്‍, കൃഷി ഓഫീസര്‍ എന്‍.എസ് നീതു, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ടെക്‌നിക്കല്‍ അസിസ്റ്റന്റ് റെജിന്‍, പഞ്ചായത്ത് സെക്രട്ടറി എം.കെ ഷിബു, കൃഷി അസിസ്റ്റന്റുമാരായ വി.എസ് ചിത്ര, എസ്.കെ ഷിനു, കര്‍ഷകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.