മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍

post

പാലക്കാട് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം പരിഗണിച്ച്  മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയ മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്  സെപ്റ്റംബര്‍ 16 മുതല്‍ പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രമായി മാറും. നിലവില്‍ ഇത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായാണ് പ്രവര്‍ത്തിക്കുന്നത്. മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാവുന്നതോടെ പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലെയും മറ്റും അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ പട്ടാമ്പി ഉള്‍പ്പെടെ ഏഴു ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വലിയങ്ങാടിയിലെ കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ച ശേഷം പ്രദേശത്തെ ക്ലസ്റ്റര്‍ ആക്കണോയെന്ന വിഷയത്തില്‍ തീരുമാനമെടുക്കും. രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിമുഖത കാണിക്കുന്ന നിലപാട് തിരുത്തണമെന്നും ഇത്തരം പരിശോധനകള്‍ രോഗവ്യാപനതോത് കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗികളുടെ എണ്ണം കൂടാതിരിക്കാന്‍ എല്ലാവരും സ്വയം പരിശോധനയ്ക്ക് വിധേയമാകണമെന്നും രോഗമുക്തി നിരക്ക് കൂട്ടുകയും മരണ നിരക്ക് കുറക്കുകയും ചെയ്യാന്‍ പരിശ്രമിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പങ്കെടുത്തു.