ആറളത്ത് ഹൈടെക് കുടുംബാരോഗ്യകേന്ദ്രം

post

കണ്ണൂര്‍ : ആറളംഫാം നിവാസികള്‍ക്ക് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായാണ് ആദിവാസി മേഖലയില്‍ അത്യാധുനികമായ കുടുംബാരോഗ്യകേന്ദ്രം ഒരുക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം പദ്ധതിയിലൂടെയാണ് ചികിത്സാകേന്ദ്രം ഒരുക്കിയത്. ഫാം ഏഴാം ബ്ലോക്കില്‍ 60 സെന്റ് സ്ഥലത്ത് ഒന്നേകാല്‍ കോടി രൂപ ചെലവിലാണ് നിര്‍മാണം.

ഒപി, സായാഹ്ന ഒപി, ലബോറട്ടറി, ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ആഴ്ചതോറും ഗര്‍ഭിണികളെ പരിചരിച്ച് ചികില്‍സ നല്‍കാന്‍ ലക്ഷ്യമിടുന്ന തുടി ക്ലിനിക്ക്, മൂന്ന് കിടക്കകളോടുകൂടിയ നിരീക്ഷണവാര്‍ഡ് എന്നിവയും ഫാര്‍മസിയും ശുചിമുറിബ്ലോക്കും കുടിവെള്ള വിതരണസൗകര്യവുമുണ്ടാവും. രോഗികള്‍ക്കും സഹായികള്‍ക്കും ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ മുതല്‍ ഒബ്‌സര്‍വേഷന്‍ വാര്‍ഡ് വരെയുള്ള സജ്ജീകരണങ്ങളെല്ലാം ഏറ്റവും അത്യാധുനിക സംവിധാനത്തോടെയാണ് ക്രമീകരിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് 66 ലക്ഷം, എന്‍എച്ച്എം 25 ലക്ഷം, പട്ടിക വര്‍ഗ ക്ഷേമവകുപ്പ് 33 ലക്ഷം രൂപ എന്നിങ്ങനെ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.