വിളവെടുപ്പിനൊരുങ്ങി ചേന്ദമംഗലത്തെ വാഴത്തോപ്പുകൾ

post

എറണാകുളം: ഓണസദ്യയിലെ ഉപ്പേരിയും ശർക്കര വരട്ടിയും തയ്യാറാക്കാൻ നല്ല നാടൻ വാഴപ്പഴങ്ങൾ വിളഞ്ഞു പാകമായിരിക്കുകയാണ് ചേന്ദമംഗലത്തെ വാഴത്തോപ്പുകളിൽ. കഴിഞ്ഞ രണ്ട് പ്രളയങ്ങളേയും അതിജീവിച്ചതിന്റെ മധുരമുണ്ട് ഇന്ന് ഇവിടത്തെ കർഷകരുടെ മുഖത്ത്.

സെപ്തംബർ – ഒക്ടോബർ മാസങ്ങളിലാണ് ഓണത്തെ ലക്ഷ്യം വച്ച് വാഴകൃഷി ആരംഭിക്കുന്നത്. ഒരു വാഴക്ക് ചിലവാകുന്ന തുക 300 മുതൽ 400 രൂപ വരെയാണ്. കൃഷിവകുപ്പിന്റെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ വാഴകന്നിനും പഞ്ചായത്തിന്റെ പദ്ധതിയിൽ വളത്തിനും കർഷകർക്ക് സബ്സിഡി ലഭിക്കും. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലുമായി 50,000 ലധികം വാഴകളാണ് കൃഷി ചെയ്തത്. പഞ്ചായത്തിന്റെ കൃത്യമായ ഇടപെടലുകൾ മൂലം കോവിഡ് സാഹചര്യത്തിലും നല്ല രീതിയിൽ വാഴക്കുലകൾ കർഷകർക്ക് വിൽക്കാൻ സാധിച്ചു.

നാടൻ നേന്ത്രവാഴകൾ കൂടാതെ ആറ്റു നേന്ത്രൻ, ക്വിന്റൽ വാഴ, ബിഗ് എബാങ്ങ, പൂവൻ, ഞാലി പൂവൻ, ചെറുവാഴ എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ഗ്രാമപഞ്ചായത്തുകളും ചേന്ദമംഗലത്ത് നിന്നുള്ള വാഴപ്പഴങ്ങളെയാണ് ഓണക്കാലത്ത് ആശ്രയിക്കുന്നത്.