ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ ഏഴിന്: 2448 പട്ടയങ്ങള്‍ വിതരണം ചെയ്യും

post

പാലക്കാട്: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ സെപ്റ്റംബര്‍ ഏഴിന് പട്ടയമേള സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ വിതരണമേള ഉദ്ഘാടനം ചെയ്യും. 2448 പട്ടയങ്ങളാണ് ജില്ലയില്‍ തയ്യാറായിരിക്കുന്നതെന്ന് എ.ഡി.എം ആര്‍.പി സുരേഷ് അറിയിച്ചു.

ജില്ലയിലെ ആറ് താലൂക്കുകളും താലൂക്കുകള്‍ക്കു കീഴിലെ വില്ലേജോഫീസുകളും മുഖേനയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വില്ലേജുകള്‍ വഴി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. ആറ് താലൂക്കുകളിലായി മിച്ചഭൂമി പട്ടയം, കെ.എസ്.ടി പട്ടയം, ഭൂമി പട്ടയം, ലക്ഷം വീട് പട്ടയം എന്നീ വിഭാഗങ്ങളിലായി 716 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഇതിനു പുറമെ 1732 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും തയ്യാറായിട്ടുണ്ട്. 500 ദേവസ്വം പട്ടയം, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി ലാന്റ് ട്രൈബ്യൂണലുകളിലായി 836 പട്ടയങ്ങള്‍, എല്‍.എ.ജി(1) 150, എല്‍.എ.ജി(2)70, പി.എ.ആര്‍ 73, ആര്‍.ആര്‍ പാലക്കാട് 60, അഗളി ലാന്റ് അക്വിസിഷന്‍ ആന്റ്  ലാന്റ് ട്രൈബ്യൂണല്‍ 43 എന്നിങ്ങനെയാണ് ലാന്റ് ട്രൈബ്യൂണലില്‍ 1732 പട്ടയങ്ങള്‍ തയ്യാറായിരിക്കുന്നത്. പാലക്കാട് താലൂക്കില്‍ 50, ചിറ്റൂര്‍ 46, ആലത്തൂര്‍ 27, മണ്ണാര്‍ക്കാട് 467, ഒറ്റപ്പാലം 9, പട്ടാമ്പി 117 പട്ടയങ്ങളാണ് തയ്യാറായിരിക്കുന്നത്. ഇതിനു പുറമേയാണ് ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങള്‍.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ആര്‍.പി.സുരേഷ്, ആര്‍.ഡി.ഒ കാവേരിക്കുട്ടി, ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പി.എ.വിഭൂഷണ്‍, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.